തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് വൈകാൻ സാദ്ധ്യതയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പരീക്ഷാ കേസിൽ സുപ്രീം കോടതിയുടെ വിധി നിർണ്ണായകമാണ്. വിധി അനുകൂലമാണെങ്കിൽ മാത്രമേ സ്‌കൂൾ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളൂ. വിദഗ്ധ സമിതി നിയമനം ഇതിന് ശേഷമായിരിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈൻ ആയി നടത്തുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ഒരാഴ്‌ച്ചത്തേയ്‌ക്കാണ് കോടതി സ്‌റ്റേ ചെയ്തത്. ഈ ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന് സർക്കാരിന് ഉറപ്പ് നൽകാനാകുമോ എന്നുമാണ് കോടതി സർക്കാരിനോട് ചോദിച്ചത്.
അഭിഭാഷകനായ റസൂൽ ഷാ ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. രാജ്യത്തെ മൊത്തം കൊറോണ കേസുകളിൽ അൻപത് ശതമാനത്തിലധികവും കേരളത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സുപ്രീം കോടതി കേസ് അടുത്ത തിങ്കളാഴ്‌ച്ച വീണ്ടും പരിഗണിക്കും.
Comments