ന്യൂഡൽഹി: ഗോതമ്പ് ഉൾപ്പെടെയുളള വിളകൾക്ക് താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ. ക്വിന്റലിന് 40 രൂപ ഉയർത്തി 2015 രൂപയായിട്ടാണ് വർദ്ധിപ്പിച്ചത്. തുവര, റാപ്സീഡ്, കടുക് എന്നിവയ്‌ക്ക് ക്വിന്റലിന് 400 രൂപ വീതമാണ് താങ്ങുവില വർദ്ധിപ്പിച്ചത്. കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതാണ് നടപടിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
പയർ, ബാർലി, സാഫ്ഫ്ളവർ എന്നിവയുടെ താങ്ങുവിലയും ഉയർത്തിയിട്ടുണ്ട്. ഉത്പാദനച്ചിലവ് കണക്കിലെടുത്താണ് തീരുമാനം. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതിയാണ് താങ്ങുവില ഉയർത്താൻ തീരുമാനിച്ചത്. ആയിരക്കണക്കിന് കർഷകർക്ക് ആശ്വാസം നൽകുന്നതാണ് സർക്കാർ നടപടി.
പയർ ക്വിന്റലിന് 130 രൂപയാണ് വർദ്ധിപ്പിച്ചത്. സാഫ്ഫ്ളവറിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ക്വിന്റലിന് 144 രൂപയുടെ വർദ്ധനയാണുള്ളത്. വിളകളുടെ വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ടാണ് വിലവർധന നടപ്പാക്കുന്നത്. മാത്രമല്ല കർഷകർക്ക് അവരുടെ ഉൽപന്നങ്ങളുടെ ആദായ വില ഉറപ്പുവരുത്താനും സർക്കാർ നീക്കം സഹായിക്കും.
രാജ്യത്തെ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വർധനയിൽ വില നിർണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ താങ്ങുവില വർധിപ്പിച്ചത്. ഗോതമ്പ്, റാപ്സീഡ് & കടുക് (100% വീതം), പയർ (79%), ബാർലി (60%), സാഫ്ഫ്ളവർ (50%) എന്നിവയിൽ കർഷകർക്ക് ഉൽപാദനച്ചെലവിനേക്കാൾ ആദായം കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും ഇത് സഹായിക്കും. മൊത്തം 11,040 കോടി രൂപയുടെ വിനിയോഗത്തോടെ, ഈ പദ്ധതി മേഖലയുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, കർഷകർക്ക് അവരുടെ വരുമാനവും അധിക തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യും.
താങ്ങുവില നൽകുന്നില്ലെന്ന് പറഞ്ഞ് കർഷക പ്രതിഷേധക്കാർ വീണ്ടും സമരം ശക്തമാക്കാൻ നീക്കം നടത്തുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം അവസാനം ഭാരത് ബന്ദ് ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്.















