ന്യൂഡൽഹി: ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി വിദ്യാഭ്യാസരംഗത്തെ അസമത്വം വലിയ തോതിൽ വർധിപ്പിച്ചതായി ഐക്യരാഷ്‌ട്ര സംഘടനയുടെ റിപ്പോർട്ടുകൾ. നിരവധി രാജ്യങ്ങളിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.
സ്‌കൂളുകൾ അടച്ചതിനെ തുടർന്ന് ഏകദേശം 91 ശതമാനം കുട്ടികളുടെയും വിദ്യാഭ്യാസം മാസങ്ങളോളം തടസ്സപ്പെട്ടു. കൊറോണ വ്യാപനം കൂടുന്നതായി കണ്ടതോടെ പല രാജ്യങ്ങളും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് മാറി . എന്നാൽ പ്രശ്‌നം അവിടെയും തീർന്നില്ല, കോടിക്കണക്കിന് വിദ്യാർത്ഥികൾ ഇന്നും സ്‌കൂൾ പഠനത്തിനു പുറത്താണ്.
2016ലെ കണക്കുകൾ പ്രകാരം ആഫ്രിക്കൻ രാജ്യമായ ഗിനിയയും, ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള അഫ്ഗാനിസ്ഥാനുമാണ് സാക്ഷര നിരക്കിൽ ഏറ്റവും പുറകിൽ. ആകെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് മാത്രമാണ് ഗിനിയയിൽ പ്രഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളത്.
ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള അഫ്ഗാനിൽ പ്രഥമിക വിദ്യാഭ്യാസം നേടിയത് 38 ശതമാനം മാത്രം.ഇന്ത്യയിൽ ഏറ്റവും സാക്ഷരതാനിരക്കുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തിന്റെ ശരാശരി സാക്ഷരതാനിരക്ക് 77 ശതമാനമാണ്. ഇതിൽ 96.2 ശതമാനം സാക്ഷരർ ഉള്ളത് കേരളത്തിലാണ്. 66.4 ശതമാനവുമായി ആന്ധ്രാ പ്രദേശാണ് ഏറ്റവും കുറഞ്ഞ സാക്ഷരർ ഉള്ള സംസ്ഥാനം.
1966 മുതലാണ് യുനെസ്‌കോ അന്താരാഷ്‌ട്ര സാക്ഷരതാ ദിനം ആചരിക്കാൻ തുടങ്ങിയത്. വ്യക്തികളെയും സമൂഹത്തെയും സാക്ഷരതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കാനും സമൂഹത്തെ സാക്ഷരരാക്കാൻ പ്രയത്‌നിക്കേണ്ടത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനും ഈ ദിനം അവസരമൊരുക്കും. ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന അജണ്ട പ്രകാരം ലോകത്താകമാനമുള്ള ആളുകൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തണം. ഡിജിറ്റൽ അസമത്വത്തിൽ നിന്ന് സാക്ഷരതയുടെ മനുഷ്യ കേന്ദ്രീകൃത വീണ്ടെടുക്കൽ എന്നതാണ് ഈ വർഷത്തെ ലോക സാക്ഷരതാ ദിനത്തിന്റെ സന്ദേശം.
കൊറോണയ്‌ക്ക് മുൻപും 61.7 കോടി കുട്ടികൾക്കും കൗമാരക്കാർക്കും അടിസ്ഥാനം വിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല. 40 ലക്ഷം അഭയാർഥി കുരുന്നുകളും പ്രാഥമിക വിദ്യാഭ്യാസത്തിനു പുറത്താണ്.
കൊറോണ പ്രതിസന്ധി അവസാനിച്ചാലും 2030ൽ സ്‌കൂളുകളിൽ പോകാൻ കഴിയാത്ത കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് യുഎൻ വിലയിരുത്തൽ. അക്ഷരജ്ഞാനമില്ലാത്തവരിൽ 60 ശതമാനത്തിലേറെ സ്ത്രീകളാണ്. ഈ ദുരവസ്ഥ മുന്നിൽ കണ്ടാണ് ഐക്യരാഷ്‌ട്രസഭ ലിംഗഭേദവുമായി ബന്ധപ്പെട്ട സാക്ഷരതാ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചത്.
ഓൺലൈൻ വിദ്യാഭ്യാസം ലോകത്ത് ഡിജിറ്റൽ അസമത്വം സൃഷ്ടിച്ചു. അന്താരാഷ്‌ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം ലോകജനസംഖ്യയുടെ പകുതിയോളം പേർക്കും ഇന്റർനെറ്റ് സൗകര്യമില്ല. അവികസിത രാജ്യങ്ങളിലാണ് ഈ സ്ഥിതി ഏറ്റവും മോശമായിട്ടുള്ളത്.
ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനായി എഴുത്തും വായനയും ഗണിതവും ഉൾപ്പെടെയുള്ള അറിവുകളും നൈപുണ്യങ്ങളും ആർജിക്കണം. താൻ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികസനത്തിന് ഈ കഴിവുകൾ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ ആധുനിക സമൂഹത്തിൽ സാക്ഷരൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിനും നന്മയ്‌ക്കും വേണ്ടി വിദ്യാഭ്യാസമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം.
Comments