കാബൂൾ: താലിബാൻ ഭീകരരുടെ ഭരണത്തിലുള്ള അഫ്ഗാൻ സർക്കാരിൽ പ്രതിരോധ മന്ത്രിയാകുന്നത് കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ. എയർലൈൻസിന്റെ ഐസി-814 വിമാനം റാഞ്ചലിന്റെ സൂത്രധാരനും താലിബാൻ സ്ഥാപക നേതാവുമായ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് ആണ് താലിബാൻ സർക്കാരിലെ ഇടക്കാല പ്രതിരോധമന്ത്രി.
1999 ലാണ് മുല്ല മുഹമ്മദ് യാക്കൂബിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനം റാഞ്ചാൻ പദ്ധതിയിട്ടത്. പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ ഇന്ത്യൻ ജയിലിൽ കഴിയുന്ന ഭീകരരെ മോചിപ്പിക്കാൻ പദ്ധതിയിട്ടാണ് ഭീകരർ വിമാനം റാഞ്ചിയത്. വിമാനത്തിലെ 176ഓളം യാത്രക്കാരെ ബന്ദികളാക്കി മൂന്ന് ദിവസത്തോളം വില പേശുകയും ചെയ്തു.
കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം അഞ്ച് ഭീകരർ ഹൈജാക്ക് ചെയ്ത് അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, അൽ ഉമർ മുജാഹിദ്ദീൻ നേതാവ് മുഷ്താഖ് അഹമ്മദ് സാർഗാർ, ബ്രിട്ടീഷ് വംശജനായ അൽഖ്വായ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് ശൈഖ് എന്നിവരെ മോചിപ്പിക്കാൻ ഇന്ത്യ അന്ന് നിർബന്ധിതമായിരുന്നു.
താലിബാൻ സർക്കാരിൽ ഇടം പിടിച്ചവരിൽ ഭൂരിഭാഗം പേരും ഐക്യരാഷ്‌ട്ര സഭയുടെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഇടം പിടിച്ചവരോ യുഎസ്സിന്റെ നിരീക്ഷണ പട്ടികയിലോ ഉള്ളവരാണ്. സിറാജുദ്ദീൻ ഹഖാനി, മുല്ല ഹസ്സൻ അഖുണ്ട്, റഹ്മറി ഷുറ, മുല്ല ബർദാർ, മുല്ല അബ്ദുൾ ഹക്കീം, തുടങ്ങിയവരാണ് കാബിനറ്റിൽ ഇടം നേടിയ മറ്റ് ഭീകരർ.
Comments