പാരീസ്: 10 ലക്ഷം പേജുകളുള്ള കേസ് ഫയൽ. മുൻ പ്രസിഡന്റ് അടക്കം 300 സാക്ഷികൾ. 400 ഓളം അഭിഭാഷകർ. 1800 പരാതിക്കാർ. 2015 ലെ പാരീസ് ഭീകരാക്രമണ പരമ്പരയുടെ വിചാരണ ഫ്രാൻസിൽ ചരിത്രമാവുകയാണ്. രാജ്യത്തിന്റെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുറ്റവിചാരണയാണ് പാരീസിലെ പ്രത്യേക കോടതിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചത്.
ഭീകരാക്രമണത്തിന് ആസൂത്രണം നടത്തുകയും പങ്കാളികളാകുകയും ചെയ്ത 20 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വിചാരണയാണ് ആരംഭിച്ചത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഐഎസ് ഭീകരൻ സലാം അബ്ദുസ്ലാമാണ് വിചാരണ നേരിടുന്നതിൽ പ്രധാനപ്രതി. മറ്റുള്ളവർ ആക്രമണം ആസൂത്രണം ചെയ്തവരും സാമ്പത്തിക സഹായം നൽകിയവരുമാണ്.
542 ഖണ്ഡങ്ങളായി തിരിച്ച പത്ത് ലക്ഷം പേജുകളടങ്ങുന്ന കേസ് ഫയലാണ് പാരീസ് ആക്രമണത്തിന്റേത്. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വോ ഒലാന്ദെ അടക്കം 300 സാക്ഷികളും 330 അഭിഭാഷകരും വിചാരണയിൽ പങ്കാളികളാവും. കേസിലെ 1800 പരാതിക്കാരും വിചാരണയിൽ പങ്കെടുക്കും.145 ദിവസങ്ങൾകൊണ്ട് വിചാരണ പൂർത്തിയാക്കാനാണ് പ്രോസിക്യൂഷന്റെ പദ്ധതി. 2015 – നവംബറിലാണ് പാരീസ് മഹാനഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടന്നത്.
ഹോട്ടലുകളിലും തീയ്യേറ്ററുകളിലും സ്റ്റേഡിയത്തിലുമായി ഇസ്ലാമിക ഭീകരർ നിരപരാധികളെ കൂട്ടക്കൊല നടത്തുകയായിരുന്നു. ആക്രമണത്തിൽ 130 പേർ മരിക്കുകയും 200 റോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. മധ്യപാരീസിലെ ബറ്റാക്ലൻ തിയ്യേറ്ററിലാണ് നൂറോളം നിരപരാധികൾ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിക്കാതെയെത്തിയ അക്രമിസംഘം കലാപരിപാടി കാണാൻ എത്തിയവർക്കിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. സമീപത്തെ രണ്ട് റെസ്റ്റോറന്റുകളിലും വെടിവെയ്പ്പ് നടന്നു.
ഫ്രാൻസ്-ജർമനി സൗഹൃദ മത്സരം നടക്കുന്നതിനിടെ വടക്കൻ പാരീസിലെ ഫുട്ബോൾ സ്റ്റേഡിയത്തിന് പുറത്ത് മൂന്ന് തവണ സ്ഫോടനവും ഇതിന് പിന്നാലെ നടന്നു. ഭീകരാക്രമണത്തിൽ പങ്കാളികളായ ഐഎസ് പ്രവർത്തകർ പലരും സിറിയ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ അഭയം തേടിയവരായിരുന്നു.
ഇതിന് ശേഷമാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കുന്നത് ഫ്രാൻസ് നിർത്തിവെച്ചത്.അന്നത്തെ സംഭവങ്ങളുടെ തുടർച്ചയാണ് പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ച അദ്ധ്യാപകന് നേരെ നടന്ന അക്രമം ഉൾപ്പെടെയുളള സംഭവങ്ങൾ. അതുകൊണ്ടു തന്നെയാണ് തീവ്രവാദപ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയാൻ ഫ്രാൻസ് കടുത്ത നടപടികൾക്ക് മുതിർന്നതും.
Comments