കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിലുണ്ടായ തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നർക്കെൽദംഗ സ്വദേശി അഭിജിത് സർക്കാരിന്റെ മൃതദേഹമാണ് കൈമാറിയത്. കഴിഞ്ഞ മെയ് മുതൽ മൃതദേഹം എൻആർഎസ് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അക്രമം നടന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വീട്ടിൽ അതിക്രമിച്ച് കയറിയ തൃണമൂൽ പ്രവർത്തകർ അഭിജിത്തിനെ പിടിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് പോലീസിന് അഭിജിത്തിന്റെ മൃതദേഹം ലഭിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറാൻ ശ്രമിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ മൃതദേഹം വാങ്ങാൻ വിസമ്മതിയ്ക്കുകയായിരുന്നു.
മരണകാരണം സംബന്ധിച്ച് തെറ്റായ വിവരങ്ങളായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ കുടുംബം കോടതിയെ സമീപിച്ചു. തുടർന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിടുകയായിരുന്നു.
എന്നാൽ വീണ്ടും ബന്ധുക്കൾ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് തുടർന്ന് കൊൽക്കത്ത ഹൈക്കോടതി ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. പരിശോധനയിൽ മരിച്ചത് അഭിജിത്താണെന്ന് സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് അഭിജിത്തിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. ബിജെപി പ്രാദേശിക ഓഫീസിൽ പൊതുദർശനത്തിനുവെച്ച ശേഷമാണ് അഭിജിത്തിന്റെ മൃതദേഹം സംസ്കരിച്ചത്.
Comments