വാഷിംഗ്ടൺ: ചൈനയുമായി തന്ത്രപ്രധാന വിഷയത്തിൽ ഫോൺ സംഭാഷണം നടത്തി അമേരിക്ക. ഷീജിംഗ് പിംഗിനെ ഫോണിൽ വിളിച്ച് പസഫിക് മേഖലയിലെ വിഷയങ്ങളിലെ അതൃപ്തിയാണ് ജോ ബൈഡൻ അറിയിച്ചത്. ഏഴുമാസമായി നടക്കാത്ത ഉന്നത തല നയതന്ത്ര ചർച്ചകളാണ് ഇന്നലെ പുനരാരംഭിച്ചത്. ട്രംപിന്റെ കാലഘട്ടത്തിൽ നിർത്തിവെയ്‌ക്കപ്പെട്ട പ്രസിഡന്റ് തല ചർച്ചകൾക്കാണ് ബൈഡൻ ഇന്നലെ തുടക്കമിട്ടത്. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗുമായി ടെലഫോൺ സംഭാഷണം നടന്നതായി വൈറ്റ്ഹൗസും ചൈനീസ് മാദ്ധ്യമങ്ങളും സ്ഥിരീകരിച്ചു.
ബൈഡൻ-ഷീ ജിംഗ് പിംഗ് സംഭാഷണത്തിൽ വിദേശകാര്യ നയത്തിൽ അമേരിക്കയുടെ നിലപാടുകളിലെ അതൃപ്തി ചൈനീസ് പ്രസിഡൻറും തുറന്നുപ്രകടിപ്പിച്ചെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നത്. യോജിക്കാവുന്ന മേഖലകളിൽ സഹകരണം തുടരണമെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ട് വെച്ചത്. ഇതിനിടെ പസഫിക് മേഖലയിലെ അസ്വസ്ഥത നീക്കാൻ ചൈന തന്നെ മുൻകൈ എടുക്കണമെന്ന നയത്തിൽ ബൈഡൻ ഉറച്ചുനിന്നെന്നുമാണ് സൂചന. തുറന്ന ചർച്ചകൾ എല്ലാ മേഖലയെക്കുറിച്ചും നടത്തണമെന്നാണ് വൈറ്റ്ഹൗസിന്റെ നയം. ഇരുപ്രസിഡന്റുമാരും ഒന്നിച്ചിരിക്കണമെന്നും ആഗോള പ്രതിസന്ധികൾ പരിഹരിക്കാൻ ഇരുകൂട്ടർക്കും ചെയ്യാവുന്ന നടപടികളിൽ ധാരണയിലെത്തണമെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ ആവശ്യപ്പടുന്നത്.
ചൈനയുടെ സൈബർ ആക്രമണം, കൊറോണ വ്യാപനം, സാമ്പത്തിക രംഗത്തെ കടന്നുകയറ്റം, പസഫിക്കിലെ പ്രതിരോധ തന്ത്രങ്ങൾ എന്നിവയാണ് അമേരിക്കയെ അകറ്റിയത്. ട്രംപിന്റെ കാലഘട്ടത്തിൽ ചൈനയെ പൂർണ്ണമായും അകറ്റിനിർത്തിയുള്ള നയതന്ത്രം മറ്റ് രാജ്യങ്ങളെക്കൊണ്ടും നടപ്പാക്കുന്നതിൽ അമേരിക്ക വലിയൊരളവുവരെ വിജയിച്ചിരുന്നു.
Comments