ന്യൂഡൽഹി: ഊഹാപോഹങ്ങൾക്ക് വിട. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോഡ് മോട്ടോഴ്‌സ് ഇന്ത്യയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിരാമമിടുന്നു. ഇതു സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ ശരിവെച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നീ നഗരങ്ങളിലുള്ള രണ്ട് നിർമ്മാണ കേന്ദ്രങ്ങൾ അടച്ചതായി കമ്പനി അറിയിച്ചു.
വർധിച്ചുവരുന്ന വ്യാപാര നഷ്ടം മൂലമാണ് നിർമ്മാണ കേന്ദ്രങ്ങൾ അടയ്‌ക്കുന്നത്. ഇന്ത്യയിലെ പ്രവർത്തനത്തിൽ നിന്നും മതിയായ ലാഭം കമ്പനിയ്‌ക്ക് ലഭിക്കുന്നെല്ലന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ പത്തു വർഷക്കാലമായി രാജ്യത്തെ വിപണി മുന്നോട്ടുകൊണ്ടുപോകാനുള്ള തത്രപ്പാടിലായിരുന്നു കമ്പനി. രണ്ട് ബില്യൺ ഡോളറാണ് നിർമ്മാതാക്കൾക്ക് വന്ന പ്രവർത്തന നഷ്ടം. രാജ്യത്ത് ബിസിനസ് നിലനിർത്താൻ മറ്റ് മാർഗങ്ങൾ തേടുകയാണ് ഏക വഴിയെന്ന് കമ്പനി പറഞ്ഞു.
ഫോഡ് ഫിഗോയും, അസ്പയറും, ഇക്കൊസ്‌പോർട്ടും, എൻഡീവറും, ഡീലർമാർക്ക് സ്റ്റോക്ക് ഉള്ള കാലം വരെ ലഭിക്കും. നിയമപ്രകാരമുള്ള 9 വർഷ സർവീസും ഈ വാഹനങ്ങൾക്ക് ലഭിക്കും.
1990 കാലഘട്ടങ്ങളിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യ മൾട്ടി-നാഷ്ണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ പ്രധാനിയായിരുന്നു ഫോഡ്. 2019ൽ നടന്ന ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ നിർമ്മിത ഫോഡ് ഫിഗോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ നാല് സ്റ്റാർ റേറ്റിങ്ങാണ് വഹനം അന്ന് സ്വന്തമാക്കിയത്. ഗുണമേന്മയും സുരക്ഷയും ഉറപ്പു വരുത്തുന്ന കാര്യത്തിൽ മുൻപന്തിയിലാണ് ഫോഡ്.
Comments