ന്യൂയോർക്ക്: അഫ്ഗാൻ വിഷയത്തിൽ ശക്തമായ നിലപാട് ആവർത്തിച്ച് ഇന്ത്യ. താലിബാൻ ഭീകരർ ഔദ്യോഗികമായി ഭരണം ഏറ്റെടുത്ത സാഹചര്യത്തിലാണ് രക്ഷാ സമതിയിൽ ഇന്ത്യ നയം വ്യക്തമാക്കിയത്. സുരക്ഷാ സമിതിയിലെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർ ത്തിയാണ് ഇന്ത്യയുടെ നിലപാട് ഔദ്യോഗികമായി അറിയിച്ചത്.
അഫ്ഗാൻ മേഖലയിലെ ഭീകരുടെ സാന്നിദ്ധ്യം ഏറെ വർദ്ധിച്ചിരിക്കുകയാണ്. ഇത് അയൽരാജ്യങ്ങളുടെ സുരക്ഷയേയും ബാധിക്കുന്ന വിപത്താണ്. ഒരു കാരണവശാലും അഫ്ഗാനിലെ മണ്ണിൽ നിന്നുകൊണ്ട് അയൽ രാജ്യങ്ങളെ ആക്രമിക്കാൻ ആരേയും അനുവദിക്കരുത്. ഇനി ഒരു മേഖലയിലും ഭീകർക്ക് താവളമൊരുക്കുകയോ അവയുടെ പരിശീലനം നടക്കുകയോ ചെയ്യരുതെന്നും ഇന്ത്യ രക്ഷാ സമിതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യ അഫ്ഗാനിൽ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ഊർജ്ജം, ജലവിതരണം, റോഡ്, ആരോഗ്യം-ചികിത്സ, വിദ്യാഭ്യാസം, കൃഷി, മാനവ ശാക്തീകരണം എന്നീ മേഖലയിൽ ഇന്ത്യ നടത്തിയ മുതൽമുടക്ക് വളരെ വലുതാണെന്നും തിരുമൂർത്തി സഭയെ അറിയിച്ചു.
താലിബാൻ ഭീകരരുടെ കൈയ്യിൽ ഭരണം എത്തിയതോടെ മേഖലയിലെ സുരക്ഷയിൽ ഏവരും ആശങ്ക രേഖപ്പെടുത്തി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയിലടക്കം താലിബാൻ ഭീകരതയുടെ ആഴം വ്യക്തമാക്കിയിട്ടുണ്ട്. 2593-ാം പ്രമേയത്തിൽ രക്ഷാ സമിതി താലിബാനോട് ഒരു ഔദ്യോഗിക രാജ്യമെന്ന നിലയിലുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ചിരുന്നു. അഫ്ഗാനിലേക്ക് മറ്റെല്ലാ രാജ്യത്തു നിന്നും ജനങ്ങൾക്ക് ഭയം കൂടാതെ എത്തിച്ചേരാനുള്ള സംവിധാനം ഒരുക്കണമെന്നും രക്ഷാ സമിതി നിർദ്ദേശിച്ചിട്ടുണ്ട്.
Comments