വിവിധ വിഷയങ്ങളിലുണ്ടായ തർക്കങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന ഉന്നത തലനയതന്ത്ര സംഭാഷണങ്ങൾ പുന:രാരംഭിച്ച് അമേരിക്കയും ചൈനയും. ഏഴുമാസം മുൻപ് നിർത്തിവെച്ച ഉഭയകക്ഷി ബന്ധമാണ് ഇപ്പോൾ പുന:സ്ഥാപിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റും ഷീജിംഗ് പിംഗിമാണ് ടെലിഫോണിലൂടെ കഴിഞ്ഞ ദിവസം ചർച്ച നടത്തിയത്. ചർച്ച നടന്നതായി ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
എന്നാൽ അഫ്ഗാനിസ്താനിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്ക ചർച്ചയ്‌ക്ക് തയ്യാറായതെന്ന സൂചനയുണ്ട്. പസഫിക് മേഖലയിൽ ചൈന നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ജോ ബൈഡൻ അതൃപ്തി അറിയിച്ചെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താലിബാൻ ഭീകരർക്ക് അഫ്ഗാനിൽ ഭരണം പിടിച്ചെടുക്കുന്നതിനായി ചൈനയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അമേരിക്ക സംശയിക്കുന്നു. താലിബാനുമായി ചൈന ചർച്ചകൾ നടത്തിവരികയാണ്. പാകിസ്താനാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. ഇക്കാര്യം അമേരിക്ക കരുതലോടെയാണ് വീക്ഷിക്കുന്നത്. അഫ്ഗാനിസ്താനിൽ നിക്ഷേപം നടത്താൻ താലിബാൻ ഔദ്യോഗീകമായി തന്നെ ചൈനയോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.
ഇക്കാര്യങ്ങളിലുള്ള ആശങ്ക ബൈഡൻ ചർച്ചയിൽ ഉന്നയിച്ചെന്ന് സൂചനയുണ്ട്. പസഫിക് മേഖലയിലെ അസ്വസ്ഥത നീക്കാൻ ചൈന തന്നെ മുൻകൈ എടുക്കണമെന്ന നയത്തിൽ ബൈഡൻ ഉറച്ചുനിന്നെന്നുമാണ് വാർത്തകൾ. ഇരുരാഷ്‌ട്ര തലവൻമാരും ഒന്നിച്ചിരുന്ന് ആഗോള പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ഉറച്ച നിലപാടിലാണ് അമേരിക്ക.
എന്നാൽ ഇരുവരുടെയും സംഭാഷണത്തിനിടെ അമേരിക്കയുടെ വിദേശകാര്യ നയത്തിലുള്ള അതൃപ്തി ഷീജിംഗ് പിംഗ് തുറന്നുപ്രകടിപ്പിച്ചെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നത്. യോജിക്കാവുന്ന മേഖലകളിൽ സഹകരണം തുടരുമെന്ന ഉറപ്പ് ചൈനീസ് പ്രസിഡന്റ് ചർച്ചയിൽ നൽകിയെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയുടെ സൈബർ ആക്രമണം, കൊറോണ വ്യാപനം, സാമ്പത്തിക രംഗത്തെ കടന്നുകയറ്റം, പസഫിക്കിലെ പ്രതിരോധ തന്ത്രങ്ങൾ എന്നിവയിലെ നിലപാടുകളാണ് ഇരു രാജ്യങ്ങളെയും തമ്മിൽ അകറ്റിയത്. മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രപ് പല അവസരങ്ങളിലും ചൈനക്കെതിരെ വിമർശനവുമായി രംഗത്തു വന്നിരുന്നു. കൊറോണ വൈറസിനെ ചൈന വൈറസ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിന്റെ കാലഘട്ടത്തിൽ ചൈനയെ പൂർണ്ണമായും അകറ്റിനിർത്തിയുള്ള നയതന്ത്രം മറ്റ് രാജ്യങ്ങളെക്കൊണ്ടും നടപ്പാക്കുന്നതിൽ അമേരിക്ക വലിയൊരളവുവരെ വിജയിച്ചിരുന്നു.
ഇതിനിടെ അഫ്ഗാനിസ്താനിൽ പാകിസ്താൻ പിൻതുണയോടെയുള്ള ഭീകരപ്രവർത്തനം തടയുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ ഇന്ത്യ ശക്തമാക്കി. ഇതിന്റെ ഭാഗമായി അമേരിക്കയുടെയും റഷ്യയുടെയും രഹസ്യാന്വേഷണ വിഭാഗം തലവൻമാർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയ ശേഷമാണ് ഇവർ മടങ്ങിയത്.














