തിരുവനന്തപുരം : കോൺഗ്രസ് നേതാവ് കെ.പി അനിൽ കുമാർ പാർട്ടിവിട്ടു. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും, കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും രാജിക്കത്ത് കൈമാറിയതായി അനിൽ കുമാർ പറഞ്ഞു. വാർത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
പാർട്ടിവിട്ട അനിൽ കുമാർ സിപിഎമ്മിൽ ചേരും. അൽപ്പനേരത്തിന് ശേഷം അനിൽ കുമാർ എകെജി സെന്ററിൽ എത്തി കാടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് മുൻ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ അനിൽ കുമാർ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. പുറകിൽ കുത്തേറ്റ് മരിക്കാൻ തയ്യാറല്ല. അതിനാൽ കോൺഗ്രസുമായുള്ള 43 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രൂപ്പില്ലാതെ കോൺഗ്രസിനെ നയിച്ചയാളാണ് താൻ. അഞ്ചു വർഷം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായ തനിക്ക് ഇതുവരെ യാതൊരു സ്ഥാനവും പാർട്ടി നൽകിയില്ല.
കോൺഗ്രസ് പാർട്ടിയ്ക്ക് ജനാധിപത്യം ഇല്ലാതായി. പുതിയ നേൃതൃത്വം പക്ഷപാതപരമായാണ് പെരുമാറുന്നത്. മാദ്ധ്യമ ചർച്ചയിൽ നടത്തിയ പ്രതികരണത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ഉടൻ മറുപടി നൽകി. എന്നാൽ 11 ദിവസം കഴിഞ്ഞിട്ടും ഒരു പ്രതികരണവും നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും അനിൽ കുമാർ വിമർശിച്ചു.
കെ.സുധാകരനെ രൂക്ഷമായ ഭാഷയിലാണ് അനിൽ കുമാർ വിമർശിച്ചത്. സുധാകരൻ കെപിസിസി അദ്ധ്യക്ഷനായത് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്ത പോലെയാണെന്നായിരുന്നു അനിൽ കുമാറിന്റെ പ്രതികരണം.
അതേസമയം അനിൽ കുമാറിനെ പുറത്താക്കിയതായി സുധാകരൻ അറിയിച്ചു. കടുത്ത അച്ചടക്ക ലംഘനമാണ് അനിൽ കുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
Comments