ഭാരതത്തിന്റെ സ്വന്തം വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമോ. നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കൊവാക്‌സിന് ഈ ആഴ്ച തന്നെ അംഗീകാരം ലഭിച്ചേക്കുമെന്നാണ് സൂചന. ഹെദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിർമ്മാതാക്കൾ. ഈയാഴ്ചയ്‌ക്കുള്ളിൽ ലോകാരോഗ്യ സംഘടനയുടെ എമർജെൻസി യൂസ് ലിസ്റ്റിങ്(ഇയുഎൽ) കൊവാക്സിന് ലഭിക്കാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്ത് അടിയന്തരാനുമതി ലഭിച്ച വാക്‌സിനുകളിൽ ഒന്നാണ് കൊവാക്‌സിൻ. ഇന്ത്യയിൽ ഇതുവരെ കൊവാക്‌സിന്റെ ഒമ്പത് കോടിയോളം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടാത്തതിനാൽ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശങ്ങളിൽ പോകാനാവാത്ത സ്ഥിതിയാണ്. ഇക്കാരണത്താൽ നിരവധി പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ അടക്കം പോകാനാവാതെ പ്രതിസന്ധിയിലാണ്.
കൊവാക്സിന് അന്താരാഷ്‌ട്ര അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ എൻ കെ അറോറ പറഞ്ഞു. ഇതോടെ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശങ്ങളിലേക്ക് യാത്ര ചെയ്യാനുളള അവസരം ലഭിക്കും.
ഭാരത്ബയോടെക്ക് 77.8ശതമാനം ഫലപ്രാപ്തി വ്യക്തമാക്കുന്ന, മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ സെൻട്രൽ ഡ്രഗ് സ്റ്റാന്റാർഡ് കൺട്രോൾ ഓർഗനൈസേഷ(സിഡിഎസ്‌സിഒ)ന്റെ വിദഗ്ധ സമിതിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു. സമർപ്പിച്ച രേഖകളുടെ പരിശോധനാ നടപടികൾ ആരംഭിച്ചതായും ഉടനെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എൻ കെ അറോറ വ്യക്തമാക്കി.
കോവാക്സിന്റെ ഓരോ ബാച്ചും 200 ലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകിയാണ് പുറത്തിറക്കുന്നത്. സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പിന്തുടരുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. കമ്പനിയുടെ ഹൈദരാബാദിലെ പ്ലാന്റിലാണ് വാക്‌സിൻ ഉത്പാദിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചാൽ, ഈ അംഗീകാരം ലഭിക്കുന്ന ആദ്യ സമ്പൂർണ ഇന്ത്യൻ നിർമിത കൊറോണ പ്രതിരോധ വാക്‌സിനാകും കൊവാക്‌സിൻ. ലോകത്തിന്റ ഫാർമസിയാകാനുളള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ നടപടി കരുത്തേകും.














