കൊളംബോ: കൊറോണമഹാമാരി വിതച്ച ദുരന്തങ്ങളിൽ നിന്ന് ശ്രീലങ്കയക്ക് കരകയറാനായില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൊറോണവൈറസ് രാജ്യത്തെ കടുത്ത സാമ്പത്തിക ദുരന്തത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയിലെ ഈ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്.
വൻ തോതിൽ ചൈനയിൽ നിന്ന വായ്പ എടുത്തത് ഇപ്പോൾ രാജ്യത്തിന് മേൽ കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. വലിയ പലിശ നിരക്കാണ് ഈ കൊറോണപ്രതിസന്ധികൾക്കിടയിലും ചൈന ഈടാക്കുന്നത്. അതിനിടെ രാജ്യത്തെ വിമാനത്താവളം അടക്കമുള്ളവയുടെ നടത്തിപ്പും ചൈന ഏറ്റെടുത്തിട്ടുണ്ട്.
ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ രണ്ടാഴ്ച മുൻപ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ ആവശ്യസാധനങ്ങളായ അരി,ഗോതമ്പ്,പഞ്ചസാര തുടങ്ങിയവ ഒന്നും ലഭിക്കാതെ നട്ടം തിരിയുകയാണ് ശ്രീലങ്കൻ ജനത.
അതേ സമയം വരുമാനത്തിന്റെ എൺപത് ശതമാനത്തിലേറെ പലിശനിരക്കിൽ തിരിച്ചടയ്‌ക്കേണ്ടി വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വിദേശ്യനാണ്യശേഖരം ഗണ്യമായി കുറഞ്ഞു. രണ്ട് മാസത്തേയ്‌ക്കുള്ള ഇറക്കുമതിക്കുമാത്രമേ ഇത് തികയൂ എന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
കൊറോണപ്രതിസന്ധിയും നിയന്ത്രണങ്ങളും കാരണം രാജ്യത്തിന്റെ ടൂറിസം മേഖല തകർന്നു. ശ്രീലങ്കയുടെ പ്രധാനവരുമാനങ്ങളിലൊന്നായ ടൂറിസം മേഖല തകർന്നടിഞ്ഞതോടെ രാജ്യത്തിന് പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയായി.
ചൈനയിൽ നിന്ന് കൊള്ളപലിശക്ക് പണം വാങ്ങാതെ അന്താരാഷ്‌ട്ര നാണയനിധിയുടെ സഹായം തേടാഞ്ഞത് കനത്ത പ്രഹരമായിതീർന്നു. പണലഭ്യത കുറച്ച് വിലകയറ്റം നിയന്ത്രിക്കാൻ കേന്ദ്രബാങ്ക് അടുത്തകാലത്തായി വായ്പപലിശ നിരക്ക് കൂട്ടിയതും രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായി.അതിനിടെ ശ്രീലങ്കൻ രൂപയുടെ വിനിമയമൂല്യം കുത്തനെ ഇടിയുകയാണ്.
അതിനിടെ രാജ്യത്തെ അടിയന്തരാവസ്ഥയും സാമ്പത്തികക്കുഴപ്പങ്ങളും സൈന്യത്തെ പ്രകോപിപ്പിച്ചേക്കുമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നൽകുന്നു.സാധാരണ ജനങ്ങളുടെ ജീവിതം താറുമാറാക്കിയ സർക്കാർ നടപടിക്കെതിരെ ശബ്ദമുയർത്താൻ പോലുമാകാതെ കഷ്ടപ്പെടുകയാണ് പൊതുജനം.
Comments