ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് ലൈറ്റിന് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. റഷ്യയിൽ പരീക്ഷണം നടത്തി വിജയിച്ച സ്പുട്‌നിക് ലൈറ്റിന് അതേ പ്രതിരോധ ശേഷി ഇന്ത്യയിലെ ജനങ്ങൾക്കും ലഭിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സ്പുട്‌നിക്കിന്റെ ഒറ്റ ഡോസ് വാക്‌സിനാണ് സ്പുട്‌നിക്ക് ലൈറ്റ്.
ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്. ശക്തി കുറഞ്ഞ വൈറസുകൾ ശരീരത്തിൽ കയറ്റി രോഗത്തിനെതിരായി പ്രവർത്തിക്കുന്ന ആന്റിജൻ ഉത്പാദിപ്പിച്ചെടുക്കുന്ന രീതിയിലാണ് മരുന്ന് തയാറാക്കിയിരിക്കുന്നത്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയ്‌ക്കാണ് സ്പുട്‌നിക് വാക്‌സിൻ രാജ്യത്ത് നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ഒറ്റ ഷോട്ട് സ്പുട്‌നിക് ലൈറ്റിന് മറ്റ് പല വാക്‌സിനേക്കാളും ഉയർന്ന ഫലമുണ്ടെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർഡിഎഫ്) സിഇഒ കിറിൽ ദിമിട്രീവ് പറഞ്ഞിരുന്നു. ഹ്യൂമൻ അഡിനോവൈറസ് സെറോടൈപ്പ് 26 അടിസ്ഥാനമാക്കിയുള്ള സ്പുട്‌നിക് ലൈറ്റ് വാക്‌സിനാണ് സ്പുട്‌നിക് v വാക്‌സിനിലെ ആദ്യ ഘടകം. കൊറോണ വൈറസിനെതിരെ 93.5 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്നാണ് കമ്പനിയുടെ അവകാശവാദം.
Comments