ന്യൂഡൽഹി: ടെലികോം മേഖലയിൽ സമൂലമാറ്റത്തിന് വഴിയൊരുക്കി കേന്ദ്രമന്ത്രിസഭ. കൂടുതൽ സേവനദാതാക്കളെ ആകർഷിക്കുന്നതിനും നിക്ഷേപം ഉറപ്പിക്കുന്നതിനും സഹായകമായതും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതുമായ നടപടികൾക്കാണ് കേന്ദ്രസർക്കാർ് അനുമതി നൽകിയിരിക്കുന്നത്. 4 ജി സേവനം വ്യാപിപ്പിക്കാനും 5 ജി ശൃംഖലയിൽ നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് പരിഷ്‌കാരങ്ങൾ
ഭാവിയിലെ ലേലങ്ങളിൽ, സ്പെക്ട്രത്തിന്റെ കാലാവധി 20 ൽ നിന്ന് 30 വർഷമായി ഉയർത്തി. ലേലത്തിൽ സ്വന്തമാക്കുന്ന സ്പെക്ട്രം 10 വർഷത്തിന് ശേഷം തിരിച്ചേൽപ്പിക്കലിനും അനുവദിക്കും. ഇ-കെവൈസി നിരക്ക് ഒരു രൂപ മാത്രമായി പരിഷ്‌കരിച്ചു. പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്-പെയ്ഡിലേക്കും തിരിച്ചും മാറുന്നതിന് പുതിയ കെവൈസി ആവശ്യമില്ല.
ഒക്ടോബർ 1 മുതൽ, ലൈസൻസ് ഫീസും സ്പെക്ട്രം യൂസേജ് ചാർജും അടയ്‌ക്കുന്നതിനുള്ള കാലതാമസത്തിന് എംസിഎൽആർ പ്ലസിന്റെ 4% പലിശയ്‌ക്കു പകരം എസ്ബിഐയുടെ എംസിഎൽആർ പ്ലസിന്റെ 2% പലിശയാക്കി കുറച്ചു. മാസത്തിൽ പലിശ കണക്കാക്കിയിരുന്ന സ്ഥാനത്ത് ഇനി വർഷക്കണക്കിലാകും പലിശ കണക്കാക്കുക. പിഴയും പിഴപ്പലിശയും ഒഴിവാക്കി.
ലേലത്തിൽ സ്പെക്ട്രം ഉപയോഗ നിരക്ക് ഈടാക്കില്ല. സ്പെക്ട്രം ഷെയറിംഗ് പ്രോത്സാഹിപ്പിക്കും. സ്പെക്ട്രം പങ്കിടലിനായി ഈടാക്കിയിരുന്ന 0.5% അധിക സ്പെക്ട്രം ഉപയോഗ നിരക്കും നീക്കം ചെയ്തു. ഒരു നെറ്റ് വർക്കിൽ നിന്ന് മറ്റൊരു നെറ്റ് വർക്കിലേക്ക് വിളിക്കുമ്പോൾ സേവന ദാതാക്കൾ നേരിടുന്ന നഷ്ടം കുറയ്‌ക്കാനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനും ഇത് വഴിയൊരുക്കും. ലേലങ്ങൾക്ക് ഗഡുക്കളായുള്ള പണമടയ്‌ക്കൽ സുരക്ഷിതമാക്കാൻ ബാങ്ക് ഗാരന്റി ആവശ്യമില്ല.
എല്ലാ നടപടിക്രമങ്ങളും പാലിച്ച് ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നൽകിയിട്ടുണ്ട്. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. വയർലെസ് ഉപകരണങ്ങൾക്കായി 1953ലെ കസ്റ്റംസ് വിജ്ഞാപനപ്രകാരം ലഭ്യമാക്കേണ്ട ലൈസൻസുകൾ ഒഴിവാക്കി. പകരം സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും.
കൊറോണക്കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം, വീട്ടിൽ നിന്നു ജോലിചെയ്യൽ, സമൂഹമാധ്യമങ്ങൾ വഴിയുള്ള വ്യക്തിസമ്പർക്കം, വെർച്വൽ യോഗങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ രാജ്യം വളരെയേറെ കുതിപ്പ് കൈവരിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ഭാവി ഉപയോഗം കൂടി വിലയിരുത്തിയാണ് ഈ മാറ്റങ്ങൾ.
Comments