തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച യോഗത്തിൽ എതിർപ്പ് അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ. വിഷയത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളെ യോജിപ്പിച്ച് നീങ്ങുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നും സംസ്ഥാനത്തിന് മികച്ച വരുമാനമാണ് ലഭിക്കുന്നത്. കേന്ദ്രം ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വരുമെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ഇന്ധനവില കുറയാൻ കേന്ദ്രസർക്കാർ ചുമത്തിയ അധികസെസ് പിൻവലിച്ചാൽ മതിയെന്നാണ് കേരളത്തിന്റെ നിലപാട്. ഇത് ചെയ്യാതെ സംസ്ഥാനങ്ങളുടെ വരുമാനം കുറയ്ക്കാനാണ് തീരുമാനമെങ്കിൽ ശക്തമായി എതിർക്കും. ഇന്ധനനികുതി ജിഎസ്ടിയിലേക്ക് പോയാൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും ധനമന്ത്രി പറയുന്നു. തമിഴ്നാട്, തെലങ്കാന, രാജസ്ഥാൻ, ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. നാളെയാണ് കേന്ദ്ര ജിഎസ്ടി കൗൺസിൽ യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.
Comments