കൊച്ചി: എംകോം പരീക്ഷയുടെ ഉത്തരകടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ വിദ്യാർത്ഥിനിയുടെ മറ്റ് പരീക്ഷകളിലെ ശരാശരി നോക്കി മാർക്കിടാൻ ഹൈക്കോടതി ഉത്തരവിട്ടു. കേരള സർവ്വകലാശാലയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. വിദ്യാർത്ഥിനിക്ക് ബിഎഡിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കാറായെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നിർദേശം.
കൊല്ലം സ്വദേശിനിയായ കെ.എം സഫ്നയുടെ ഹർജിയിലാണ് കോടതി ഉത്തരവ്.കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ എംകോം വിദ്യാർത്ഥിനിയായിരുന്നു സഫ്ന. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എംകോമിലെ ഒരു സെമസ്റ്റർ പരീക്ഷ എഴുതാൻ വിദ്യാർത്ഥിനിക്ക് സാധിച്ചിരുന്നില്ല.
പിന്നീട് ആലപ്പുഴ എസ്ഡി കോളേജിൽ വെച്ച് സപ്ലിമെന്ററി പരീക്ഷ എഴുതി. എന്നാൽ പരീക്ഷ ഫലം വന്നപ്പോൾ തോറ്റതായി ഫലം വന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സർവ്വകലാശാലയിൽ ഏൽപ്പിച്ച ചില ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി മനസ്സിലായി. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചത്. സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം വരുന്നതുവരെ കാഴ്ച്ചക്കാരനായി നിൽക്കാനാവില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിൽ വ്യക്തമാക്കി.
Comments