ന്യൂഡൽഹി: വളർത്തുമൃഗങ്ങൾക്കായി പെറ്റ് രജിസ്‌ട്രേഷൻ ആൻഡ്രോയ്ഡ് ആപ്പുമായി നോയിഡ. പൊതുസ്ഥലങ്ങളിൽ വളർത്തുമൃഗങ്ങൾ മൂത്രം ഒഴിക്കുകയോ സമൂഹ്യ തടസ്സങ്ങൾ ഉണ്ടാക്കുകയോ ചെയ്താൽ ഈ ആപ്പ് വഴി ജനങ്ങൾക്ക് പരാതികൾ നൽകാവുന്നതാണ്.
വളർത്തുമൃഗങ്ങളെക്കൊണ്ട് അയൽവാസികൾക്കും മറ്റും ഉണ്ടാകാൻ സാദ്ധ്യതയുളള ബുദ്ധിമുട്ടുകൾ പരമാവധി കുറയ്‌ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നായ്‌ക്കൾക്കും പൂച്ചകൾക്കും വാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുളള ഫീസ് ഓൺലൈനായി അടയ്‌ക്കാനും ആപ്പിൽ സൗകര്യമുണ്ട്.
വളർത്തുമൃഗങ്ങളായ നായ്‌ക്കളെയും പൂച്ചകളെയും ഫീസ് ഇടാക്കി നിർബന്ധമായും ആപ്പിലൂടെ രജിസ്റ്റർ ചെയ്യണമെന്നും സിഇഒ റിതു മഹേശ്വരി പറഞ്ഞു.
ഉടമയിൽ നിന്ന് ഈടാക്കുന്ന ലൈസൻസ് ഫീസ് 1000 രൂപയായിരിക്കും. ഉടമസ്ഥരായ വ്യക്തികൾ 15 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം അറിയിക്കണമെന്നും അതോറിറ്റി അധികൃതർ അറിയിച്ചു.
വളർത്തുമൃഗങ്ങൾ ഉണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉടമയ്‌ക്ക് ഉത്തരവാദിത്വം ഉണ്ടാകും. അനധികൃതമായി വീടുകളിലും ഫ്ളാറ്റുകളിലുമൊക്കെ ബ്രീഡീംഗ് സെന്റർ നടത്തുന്നതിനും വിലക്കുണ്ട്.
പാർക്ക്, തെരുവ്, റോഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നായയെ ഉടമകൾ ആശ്രദ്ധമായി വിടരുതെന്നും, കൂടാതെ, റോഡുകൾ, തെരുവുകൾ, പാർക്കുകൾ മുതലായവയിൽ വളർത്തുമൃഗത്തെ തുറന്ന മലമൂത്ര വിസർജ്ജനത്തിന് അനുവദിക്കരുതെന്നും അറിയിച്ചിട്ടുണ്ട്.
ഉടമ മരിക്കുകയോ വളർത്തുമൃഗത്തെ വിൽക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്കോ വ്യക്തിക്കോ കൊടുക്കുകയോ ചെയ്താൽ 15 ദിവസത്തിനുളളിൽ രേഖാമൂലമുള്ള വിവരം അതോറിറ്റിൽ അറിയിക്കണമെന്നും നിർദ്ദേശിച്ചു.
Comments