ന്യൂയോർക്ക്: കൊറോണ ലോകത്തെ വിദ്യാഭ്യാസത്തെ പാടെ തകിടംമറിച്ചതായി യൂണിസെഫ്. ലോകത്താകമാനം ഏഴരക്കോടി വിദ്യാർത്ഥികൾക്കാണ് സ്‌കൂളുകളില്ലാ ത്തതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ കുട്ടികളുടെ സംരക്ഷണവിഭാഗമായ യൂണിസെഫിന്റെ കണ്ടെത്തൽ. കുട്ടികളുടെ വിദ്യാഭ്യാസ നഷ്ടം ലോകശ്രദ്ധയിലെത്തിക്കാനായി ഇന്നലെ യൂണിസെഫ് സന്ദേശം നൽകി. 18 മണിക്കൂർ സ്വന്തം സമൂഹമാദ്ധ്യമങ്ങളെല്ലാം അടച്ചുവെച്ചാണ് ലോകത്തിന് സന്ദേശം നൽകിയത്. റീ ഓപ്പൺ സ്‌കൂൾസ് എന്ന ടാഗ് ലൈനോടെയാണ് സന്ദേശം നൽകിയത്.
വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ് മുറികൾ നഷ്ടമായിരിക്കുന്നു. ലോകത്തെമ്പാടുമായി ഏഴരക്കോടി വിദ്യാർത്ഥികൾക്ക് തിരികെ സ്‌കൂളുകളിലെത്താനായിട്ടില്ല. ഇതിൽ ഒന്നരക്കോടിയോളം വിദ്യാർത്ഥികൾ 18 രാജ്യങ്ങളിൽ നിന്നുമാണ്. ഇതിനിടെ ഭാഗികമായി സ്‌കൂളുകൾ തുറന്ന രാജ്യങ്ങൾ 40നും 50നും ഇടയ്‌ക്കാണെന്നും അഞ്ചുരാജ്യങ്ങളിലെ ഒരു സ്‌കൂളും 18 മാസമായി തുറന്നിട്ടില്ലെന്നും യൂണിസെഫ് അറിയിച്ചു.
ടെലിവിഷനിലൂടേയും ഓൺലൈൻ വഴിയും വിദ്യാഭ്യാസം നടക്കുന്നുണ്ടെങ്കിലും ഇതിലൊന്നും പെടാത്ത വിദ്യാർത്ഥികളുടെ കാര്യത്തിലെ ആശങ്കയും യൂണിസെഫ് രേഖപ്പെടുത്തി. നിലവിൽ 117 രാജ്യങ്ങളിലായി 5.39 കോടി വിദ്യാർത്ഥികൾ 2020 സെപ്തംബറിന് ശേഷം പഠനം പുനരാരംഭിച്ചതിൽ യൂണിസെഫ് ആശ്വാസം രേഖപ്പെടുത്തി. 94 രാജ്യങ്ങളിൽ സ്‌കൂളുകൾ ഭാഗീകമായി തുറന്നെന്നും യൂണിസെഫ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
Comments