ന്യൂയോർക്ക്: ആഫ്രിക്കൻ രാജ്യങ്ങൾക്കും ദ്വീപ് രാജ്യങ്ങൾക്കും സഹായം നൽകുന്നത് വിശദീകരിച്ച് ഇന്ത്യ. ആഗോള കാലാവസ്ഥാ വ്യതിയാന ചർച്ചയിൽ ടി.എസ്.തിരുമൂർത്തി യാണ് ചെറുരാജ്യങ്ങളെ സഹായിക്കുന്ന പദ്ധതി വിശദീകരിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥാ വിഭാഗത്തിന്റെ ന്യൂയോർക്കിലെ യോഗത്തിലാണ് സ്ഥിരം പ്രതിനിധിയായ തിരുമൂർത്തി ഇന്ത്യ എടുക്കുന്ന മുൻകരുതലുകളെപ്പറ്റി വിശദമാക്കിയത്. കാലാവസ്ഥാ ഉപദേശക സമിതിയുടെ യോഗമാണ് നടന്നത്.
കാലാവസ്ഥ വ്യതിയാനത്തിലൂടെയുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനും മുൻകൂട്ടി വിവരങ്ങൾ മനസ്സിലാക്കാനും രാജ്യങ്ങൾ ചെയ്യുന്ന പ്രവർത്തനം ചർച്ചചെയ്യപ്പെട്ടു. ഇതിൽ സുഡാനിലും മൗറീഷ്യസിലും ഇന്ത്യ മുൻകൈ എടുത്ത് ചെയ്യുന്ന സാങ്കേതിക സൗകര്യ വികസനവും തിരുമൂർത്തി വിശദീകരിച്ചു. 2019ൽ നരേന്ദ്രമോദി തുടങ്ങിവെച്ച പദ്ധതിയുടെ ഗുണഫലം രാജ്യങ്ങൾ അനുഭവിച്ചു തുടങ്ങിയെന്നും തിരുമൂർത്തി പറഞ്ഞു. മൊറീഷ്യസ്, സുഡാൻ, ഫിജി, മംഗോളിയ എന്നീ പ്രദേശങ്ങളിലാണ് സി.ഡി.ആർ. ഐ സാങ്കേതിക സഹകരണം നടപ്പാക്കിയതെന്നും ഇന്ത്യ ഐക്യരാഷ്‌ട്ര സഭയെ ധരിപ്പിച്ചു.
സി.ഡി.ആർ.ഐ വിവിധ രാജ്യങ്ങളിലെ സർക്കാറുകൾ, യു.എൻ. ഏജൻസികൾ, വിവിധ ബാങ്കുകൾ, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ ഒരുമിച്ചു ചേർന്നുള്ള പ്രവർത്തനമാണെന്നും തിരുമൂർത്തി വ്യക്തമാക്കി.















