ഹൈദരാബാദ്: തെലങ്കാനയിൽ ആദ്യമായി പോക്സോ നിയമപ്രകാരം കേസെടുത്ത യുവതിക്ക് കഠിനതടവും പിഴയും. ഇരുപത് വർഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. എട്ട് വയസുകാരനോടാണ് ഇരുപത്തിയേഴുകാരിയായ യുവതി ക്രൂരമായി പെരുമാറിയത്.
കുട്ടിയുടെ കൈയിൽ സിഗററ്റും ലൈറ്ററും ഉപയോഗിച്ച് പൊള്ളൽ ഏൽപ്പിച്ചുവെന്നാണ് കേസ്. 2017ലാണ് സംഭവം നടന്നത്. കുട്ടി പഠിക്കുന്ന സ്കൂളിലെ അറ്റൻഡറാണ് യുവതി. കൂടാതെ കുട്ടിയെ രണ്ട് തവണ ലൈംഗികമായി ചൂഷണം ചെയ്യുകയും വിവരം പുറത്ത് പറഞ്ഞാൽ ശാരീരികമായി പരിക്കേൽപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി.
കുട്ടിയുടെ കൈയിലെ പൊള്ളലേറ്റ പാടുകൾ കണ്ട വീട്ടുകാർ കാരണം തിരക്കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് ആൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദ്രയൻഗുട്ട പോലീസ് കേസ് അന്വേഷിക്കുകയും യുവതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Comments