തിരുവനന്തപുരം: കെപിസിസി പുനഃസംഘടന ചർച്ചകളിലും ഗ്രൂപ്പ് നേതാക്കൾക്ക് രൂക്ഷമായ അതൃപ്തി. ഭാരവാഹികളെ നിയമിക്കുമ്പോൾ പ്രബല ഗ്രൂപ്പ് നേതാക്കൾ പുറത്താകും എന്നതാണ് ഗ്രൂപ്പ് നേതൃത്വങ്ങളെ ചൊടിപ്പിക്കുന്നത്. എന്നാൽ നേതാക്കളുടെ കൂട്ട കൊഴിഞ്ഞു പൊക്കിന്റെ പശ്ചാത്തലത്തിൽ കരുതലോടെ നീങ്ങാനാണ് പുതിയ നേതൃത്വത്തിന്റെ തീരുമാനം.
കെപിസിസി പുനഃസംഘടന തർക്കങ്ങൾ ഇല്ലാതെ പൂർത്തിയാക്കണം എന്നും മുതിർന്ന നേതാക്കളെ വിശ്വാസത്തിൽ എടുത്തു മുന്നോട്ട് പോകണം എന്നുമാണ് ഹൈക്കമാൻഡ് നിർദേശം. ഈ മാസം അവസാനം തന്നെ പുനഃസംഘടന നടപടികൾ പൂർത്തിയാക്കാൻ ഇറങ്ങിയ നേതൃത്വത്തിന് അഭിപ്രായ ഐക്യം രൂപീകരിക്കാൻ കഴിയുന്നില്ല. 175 കെപിസിസി നിർവാഹക സമിതി അംഗങ്ങൾ ഉൾപ്പടെ 331 പേർ അടങ്ങുന്ന നിലവിലെ ഭാരവാഹി പട്ടികയെ 51 പേരിലേക്ക് ചുരുക്കണം എന്നതാണ് നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി. 4 ഉപാധ്യക്ഷൻമാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 നിർവാഹക സമിതി അംഗങ്ങൾ എന്നിവരെയാണ് പുതിതായി നിയമിക്കേണ്ടത്.
5 വർഷം ഭാരവാഹികൾ ആയവരെയും ജന പ്രതിനിധികളെയും ഒഴിവാക്കുക എന്നതാണ് പുതിയ മാനദണ്ഡം. അത് നടപ്പിലായാൽ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിശ്വസ്തരായ നേതാക്കൾ പലരും പുറത്താകും. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യം ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി നൽകാത്തതിൽ ഗ്രൂപ്പ് നേതാക്കൾ അതൃപ്തരാണ്. മുതിർന്ന നേതാക്കളെ മുഴുവനായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാനദണ്ഡങ്ങൾ എന്നും വിമർശനം ഉണ്ട്. മുതിർന്ന നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ ഈ രീതിയിൽ മുന്നോട്ട് പോയാൽ കെപിസിസി പുനഃസംഘടന നീളാനാണ് സാധ്യത.
Comments