ന്യൂഡൽഹി : ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് . നിയമസഭാ യോഗം ഉടൻ വിളിക്കണമെന്ന പാർട്ടി എംഎൽഎമാരുടെ ആവശ്യവും ഹൈക്കമാൻറ് അംഗീകരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെതിരെ പാർട്ടിയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻറിന്റെ രാജിസമ്മർദ്ദം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നിയമസഭാ അംഗങ്ങളുടെ അടിയന്തിര യോഗം നടക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു ട്വീറ്റ് ചെയ്തു. പാർട്ടിയുടെ ദേശീയ നേതാക്കളായ അജയ് മാക്കൻ, ഹരീഷ് റായ് ചൗധരി എന്നിവരും യോഗത്തിൽ പങ്കെടുക്കും.
എന്നാൽ അല്പസമയത്തിനകം ക്യാപ്റ്റൻ അമരീന്ദർ സിംഗ് തനിക്ക് അനുകൂലമായി നിൽക്കുന്ന എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകൾ. ക്യാപ്റ്റൻ അമരീന്ദർ സിംഗ് കേന്ദ്രനേതാക്കളായ കമൽനാഥിനോടും മനീഷ് തിവാരിയോടും വിഷയങ്ങൾ ചർച്ചചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ പാർട്ടിയിൽ നിന്നും രാജിവെക്കാനാണ് അമരീന്ദർ സിംഗിന്റെ തീരുമാനം.
സംസ്ഥാന പാർട്ടി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും തമ്മിലുള്ള വാക്പോരിനെത്തുടർന്നാണ് പഞ്ചാബിൽ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്. അടിയന്തിര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പാർട്ടി എംഎൽഎമാർ നേതൃത്വത്തിന് കത്തെഴുതിയതിനെ തുടർന്നാണ് കേന്ദ്രനേതൃത്വം വിഷയത്തിൽ ഇടപെട്ടത്.
പാർട്ടിക്ക് ചില ആഭ്യന്തര നയങ്ങളുണ്ട്. ഇതേക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ ഒരു കുഴപ്പവുമില്ല. എല്ലാവർക്കും പാർട്ടിയെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാടുണ്ടെന്നും പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി പർഗത് സിംഗ് പറഞ്ഞു. അമരീന്ദർ സിംഗ് രാജിവെച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചർച്ചയും ഹൈക്കമാൻറിൽ പുരോഗമിക്കുകയാണ്. അംബിക സോണി, സുനിൽ ജാക്കർ, നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരുന്നുണ്ട്.















