പനജി: വാക്‌സിനേഷന്റെ കാര്യത്തിൽ ഇന്നലെ ഇന്ത്യയിലെ കൊറോണ പോരാളികൾ നടത്തിയത് സമാനകളില്ലാത്ത പരിശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സൗകര്യങ്ങളുമുള്ള ലോകശക്തികൾക്കുപോലും സാധിക്കാത്ത ദൗത്യമാണ് ആരോഗ്യപ്രവർത്തകർ നടപ്പാക്കിയതെന്നും നരേന്ദ്രമോദി പറഞ്ഞു. ഗോവയിലെ ആരോഗ്യപ്രവർത്തകരുമായുള്ള സംവാദത്തിലാണ് തന്റെ പിറന്നാൾ ദിനത്തിലെ കൊറോണ വാക്‌സിനേഷനിലെ മുന്നേറ്റം എടുത്ത് പറഞ്ഞത്.
ഇന്നലെ ഭാരതം ഒരു ദിവസം രണ്ടരകോടി വാക്‌സിനേഷനാണ് നടത്തിയത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ആരോഗ്യരംഗത്തെ പ്രവർത്തകരുടെ കർമ്മശേഷിയാണ് വെളിവാ ക്കപ്പെട്ടത്. ഇന്നലെ മാത്രം ഒരു മണിക്കൂറിൽ 15 ലക്ഷം വാക്‌സിനാണ് നൽകിയത്. അത് ഒരു മിനിറ്റിൽ 26,000 വാക്‌സിൻ എന്ന നിലയിലും ഒരു സെക്കന്റിൽ 425 വാക്‌സിൻ എന്ന നിലയിലും മുന്നേറുന്നത് അത്യന്തം ആവേശത്തോടെയാണ് വാക്‌സിനേഷൻ ക്ലോക്കിലൂടെ കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗോവയിലെ കൊറോണ പോരാളികളെ അഭിനന്ദിച്ച പ്രധാനമന്ത്രി നിരവധി ആരോഗ്യ പ്രവർത്തകരുടെ വ്യക്തിപരമായ അനുഭവങ്ങൾ വെർച്വൽ സംവിധാനത്തിലൂടെ പങ്കുവെച്ചു.സ്വയം വാക്‌സിനെടുക്കുമ്പോഴും മറ്റുള്ളവരെ പ്രേരിപ്പിച്ചതിന് പ്രധാനമന്ത്രി പൊതുപ്രവർത്തകർക്ക് നന്ദി അറിയിച്ചു. വാക്‌സിനേഷനെ സംബന്ധിച്ച് ഭയമുള്ള നിരവധി പേരുണ്ടെന്നും അത്തരം ജനങ്ങളെ ശ്രദ്ധിച്ച് വാക്‌സിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുക എന്നത് നിസ്സാരകാര്യമല്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ജനങ്ങളിൽ വലിയ മാനസിക പരിവർത്തനമാണ് കൊറോണ പോരാളികൾ വരുത്തുന്നതെന്നും പ്രധാനമന്ത്രിപറഞ്ഞു.
അനാഥരായവരുടെ വാക്‌സിനേഷന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദിവ്യാംഗരുടെ വാക്‌സിനേഷൻ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. രാജ്യത്തെ വാക്‌സിനേഷനായി സർക്കാർ സംവിധാനം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് സംവിധാനമാണ് ഇന്ത്യയിൽ വാക്‌സിനുകളെത്തിക്കാനായി നടക്കുന്നത്. ഇതിന്റെ ഗൗരവം സാധാരണക്കാരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും ആ വിഷയത്തിലും ആരോഗ്യപ്രവർത്തകർ കാണിക്കുന്ന ജാഗ്രത അഭിനന്ദനമർഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments