ചെന്നൈ : ചാണകപ്പൊടിയിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്ന വളത്തിന് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് വളം കഴിച്ചുള്ള ആത്മഹത്യ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യമാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട കണക്കുകൾ കഴിഞ്ഞ ദിവസം സർക്കാരിന് ലഭിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗവും മരിച്ചത് വളം കഴിച്ചാണ്. ഈ സാഹചര്യത്തിലാണ് നിരോധനമേർപ്പെടുത്താനുള്ള തീരുമാനം.
11,000 ആത്മഹത്യകളാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഉണ്ടായത്. ഇതിൽ 15 ശതമാനത്തോളം പേർ തൂങ്ങിമരിച്ചവരാണ്. എലി വിഷം കഴിച്ച് ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുതലാണ്.
മാരക രാസവസ്തുക്കൾ ചേർക്കുന്നതിനാൽ വളം കഴിക്കുന്നവരെ രക്ഷിച്ചെടുക്കാൻ ഡോക്ടർമാർ വലിയ പ്രയാസം നേരിടുന്നതായി മാ സുബ്രഹ്മണ്യം പറഞ്ഞു. അതിനാലാണ് രാസവസ്തു ചേർത്ത ചാണകവളം നിരോധിക്കുന്നത്. ഇത് സംബന്ധിച്ച് കൃഷി വകുപ്പുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments