തിരുവനന്തപുരം: മന്ത്രി വി.എൻ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. വേട്ടക്കാരന് മന്ത്രി പുംഗവൻ ഹല്ലേലൂയ്യ പാടുന്നുവെന്നാണ് മുസ്തഫ മുണ്ടുപാറയുടെ ലേഖനം പറയുന്നത്. ‘ഒരു വെളിപാടു പോലെ ലക്കും ലഗാനുമില്ലാതെ തോന്നിയത് വിളിച്ചു പറയുക, ഉത്തരവാദപ്പെട്ടവർ അത് കണ്ടില്ലെന്ന് നടിക്കുക. മന്ത്രി പുംഗവന്മാരുൾപ്പെടെയുള്ളവർ അക്രമിയെ നേരിൽച്ചെന്ന് കണ്ട് ഹല്ലേലൂയ പാടുക’.എന്നാണ് മുഖപത്രത്തിൽ കുറിച്ചിരിക്കുന്നത്.
‘ഒരേ നാട്ടിൽ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമമെന്നത് കടുത്ത അനീതിയാണ്. കേരളം പോലൊരു സംസ്ഥാനത്തിന് പരിചയമില്ലാത്തവയാണിത്. വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാർഹവുമാണ്. ഇത് സർക്കാരിന്റെ ഔദ്യോഗിക നിലപാടാണോ എന്നറിയാൻ താത്പര്യമുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
വെള്ളിയാഴ്‌ച്ചാണ് മന്ത്രി വി.എൻ വാസൻ കോട്ടയത്ത് എത്തി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചത്. പാലാ ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്‌ച്ച മാത്രമാണ്. സർക്കാർ പ്രതിനിധി ആയിട്ടല്ല ബിഷപ്പിനെ കണ്ടതെന്നും തീർത്തും വ്യക്തിപരമായ സന്ദർശനമായിരുന്നു ഇതെന്നും കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം മന്ത്രി പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയ്‌ക്കുമെതിരെ ദീപികയും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും അറിഞ്ഞുകൊണ്ട് മൂടിവെയ്‌ക്കാൻ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞത്. ബിഷപ്പിന്റ് പ്രസ്താവന ചിലർ മതപരിവേഷം നൽകാൻ ശ്രമിച്ചു. സിപിഎം സർക്കുലറിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ബിഷപ്പ് പറഞ്ഞതെന്നും ദീപികയുടെ ലേഖനത്തിൽ പറയുന്നുണ്ട്.
Comments