കൊച്ചി: തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തിയതായി കിറ്റെക്‌സ്. ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായുള്ള നിക്ഷേപ ധാരണാപത്രം കിറ്റക്‌സ് തെലങ്കാന സർക്കാരിന് കൈമാറി. രണ്ട് പദ്ധതികളിലുമായി 40,000 പേർക്ക് തൊഴിൽ നൽകുമെന്നും കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് അറിയിച്ചു.
ആയിരം കോടിയ്‌ക്ക് പകരം 2,400 കോടിയുടെ നിക്ഷേപ പദ്ധതികളാണ് തെലങ്കാനയിൽ കിറ്റെക്‌സ് നടപ്പാക്കുന്നത്. തെലങ്കാനയിലേത് ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണ്. കൂടാതെ സർക്കാരിന്റെ നിക്ഷേപകരോടുള്ള സമീപനവും നല്ലതാണ്. ഈ രണ്ട് കാരണങ്ങളാലാണ് നിക്ഷേപ തുക ഇരട്ടിയാക്കാൻ തീരുമാനിച്ചതെന്നും കിറ്റെക്‌സ് അറിയിച്ചു.
വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയിൽ പാർക്കിലെയും സീതാറാംപൂർ ഇൻഡസ്ട്രിയൽ പാർക്കിലെയും രണ്ട് വൻകിട പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ നടന്നു. രണ്ട് പദ്ധതികളിലൂടെയായി 22,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമ്പോൾ 18000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. 40,000 തൊഴിലവസരങ്ങളിൽ 85 ശതമാനവും ലഭിക്കുക സ്ത്രീകൾക്കാണെന്നും കിറ്റെക്‌സ് വ്യക്തമാക്കി.
സംസ്ഥാന സർക്കാർ തുടർച്ചയായി ഉപദ്രവിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കിറ്റെക്‌സ് കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ പദ്ധതിയിൽ നിന്നും പിന്മാറിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പന്ത്രണ്ടിൽ അധികം പരിശോധനയാണ് സർക്കാർ കിറ്റെക്‌സിൽ നടത്തിയത്. കേരളത്തിൽ നടത്താനിരുന്ന നിക്ഷേപത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെ ശ്രീലങ്ക അടക്കം ഒൻപത് സർക്കാരുകളാണ് കിറ്റെക്‌സിനെ വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചത്.
Comments