തിരുവനന്തപുരം: ത്രിപുരയിലെ സിപിഐ എം പ്രവർത്തകരെ സഹായിക്കുന്നതിന് സെപ്തംബർ 25ന് ധനശേഖരണം നടത്തുമെന്ന് സിപിഎം.ബിജെപിയുടെ ഫാസിസ്റ്റ് ആക്രമണം നേരിടുന്ന പ്രവർത്തകരെ സഹായിക്കാൻ എല്ലാ പ്രവർത്തകരും സംഭാവന നൽകണമെന്നും ആവശ്യം. ഫേസ്ബുക്ക് പേജിലൂടെയാണ് സിപിഎം ആവശ്യവുമായി മുന്നോട്ടുവന്നത്. 35,000 കേന്ദ്രങ്ങളിൽ ധനശേഖരണം നടക്കുമെന്നും എല്ലാ പാർടി അംഗങ്ങളും ഹുണ്ടിക വഴിയും ധനം സമാഹരണത്തിൽ പങ്കാളികളാവണമെന്നു ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു.
എന്നാൽ പോസ്റ്റിനെതിരെ വലിയ പരിഹാസമാണ് ഫേസ്ബുക്കിൽ നിറയുന്നത്. വല്ല പണിയുമെടുത്ത് തിന്നുകൂടെ എന്നും , കാരണം എന്തുമാകട്ടെ ബക്കറ്റ് പിരിവ് അത് ഞങ്ങൾക്ക് നിർബന്ധമാണെന്നും ചിലർ വിമർശിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ബിജെപിയുടെ ഫാസിസ്റ്റ് ആക്രമണം നേരിടുന്ന ത്രിപുരയിലെ സിപിഐ എം പ്രവർത്തകരെ സഹായിക്കുന്നതിന് സെപ്തംബർ 25ന് ധനശേഖരണം നടത്തും. 35,000 കേന്ദ്രത്തിൽ നടക്കുന്ന ധനശേഖരണത്തിൽ എല്ലാ പാർടി അംഗങ്ങളും സംഭാവന നൽകും. ഹുണ്ടിക വഴിയും ധനം സമാഹരിക്കും.
സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും ഓഫീസുകൾക്കും വസ്തുവകകൾക്കും നേരെ കൊടിയ ആക്രമണമാണ് ബിജെപി നടത്തുന്നത്. പ്രതിപക്ഷ നേതാവും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ സ. മണിക് സർക്കാർ അടക്കം നേതാക്കളും പ്രവർത്തകരും ആക്രമണത്തിനിരയായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അക്രമത്തിനിരയായ സഖാക്കളെ സഹായിക്കാൻ വേണ്ടിയുള്ള ധനസമാഹരണത്തിന് മുഴുവൻ സഖാക്കളും രംഗത്തിറങ്ങുക.
Comments