അഹമ്മദാബാദ്: മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയിലൂടെ 31 കാരന് ദാരുണാന്ത്യം. ശസ്ത്രക്രിയ കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാൾ മരിച്ചത്. മെഹ്സാനയിലെ വിസ്നഗർ താലൂക്കിലെ ഖഡോസൻ ഗ്രാമത്തിൽ താമസിച്ചിരുന്ന അരവിന്ദ് ചൗധരി (31) ആണ് മരിച്ചത്. വിസ്നഗറിൽ ലൈബ്രറി നടത്തുകയായിരുന്നു ഇദ്ദേഹം. മെഹ്സാനയിലെ ജയിൽ റോഡിന് സമീപമുളള ക്ലിനിക്കിലായിരുന്നു ശസ്ത്രക്രീയ നടന്നത്.
ശസ്ത്രക്രിയ്ക്ക് ശേഷം മറ്റ് പ്രശ്നങ്ങൾ ഒന്നും ചൗധരിയ്ക്ക് ഉണ്ടായിരുന്നില്ല. ക്ലിനിക്കിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നതായും സബ് ഇൻസ്പെക്ടർ ബി.കെ. ഭുനതർ പറഞ്ഞു.
എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ മൂന്നാം ദിവസം ചൗധരിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ക്ലിനിക്കിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ചൗധരിയുടെ ആരോഗ്യനില വഷളായതിനാൽ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ അല്പം സമയത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു
ശസ്ത്രക്രിയിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ശരിയായ ചികിത്സയല്ല നൽകിയതെന്നുമാണ് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
ചൗധരിയുടെ മൃതദേഹം മെഹ്സാന സിവിൽ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി ഭുനതർ പറഞ്ഞു. മരണകാരണം കൃത്യമായി നിർണ്ണയിക്കാനാണ് ആന്തരാവയവങ്ങൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കുമെന്ന് മെഹ്സാന ബി ഡിവിഷൻ പോലീസ് ഇൻസ്പെക്ടർ ബിഎം പട്ടേൽ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെയും ചൗധരിയുടെ കുടുംബാംഗങ്ങളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments