ന്യൂഡൽഹി: പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരൺജീത് സിംഗ് ചന്നിക്കെതിരേ ദേശീയ വനിതാ കമ്മീഷൻ. മീ ടൂ വിവാദത്തിൽ ആരോപണ വിധേയനായ ചന്നി സ്ത്രീസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ പറഞ്ഞു.
മീ ടൂ വിവാദത്തിൽ പെട്ട ഒരാളെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നു. അതും ഒരു വനിത നേതൃത്വം നൽകുന്ന രാഷ്‌ട്രീയ പാർട്ടിയിലൂടെ. ചന്നിയെ മുഖ്യമന്ത്രിയാക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നും രേഖ ശർമ്മ അഭിപ്രായപ്പെട്ടു. ചന്നിയെ പുറത്താക്കാനുളള നടപടി സ്വീകരിക്കണമെന്ന് രേഖ ശർമ്മ സോണിയാഗാന്ധിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.
2018 ലെ മീ ടൂ മൂവ്‌മെന്റിൽ ആരോപണ വിധേയനായ വ്യക്തിയാണ്. അന്ന് സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ നടപടി എടുത്തിരുന്നു. ചന്നിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ചെയർപേഴ്‌സൺ ധർണയിരുന്ന സാഹചര്യം പോലും ഉണ്ടായെന്നും രേഖ ശർമ്മ ചൂണ്ടിക്കാട്ടി.
2018 ൽ വനിത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീലസന്ദേശം അയച്ചതോടെയാണ് ചന്നിക്കെതിരേ മീ ടൂ വിവാദം ഉയർന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ കഴിഞ്ഞ മെയിലും വ്യക്തമാക്കിയിരുന്നു.
Comments