ഒട്ടാവ: കാനഡയിൽ ജസ്റ്റിൻ ട്രൂഡോ അധികാരത്തിലേക്ക്. കൺസർവേറ്റീവ് പാർട്ടിയേക്കാൾ ലിബറൽ പാർട്ടി ഭൂരിപക്ഷം നേടിയാണ് മുന്നേറിയത്. സമ്പൂർണ്ണമേധാവിത്വത്തോടെയുള്ള ഒരു തെരഞ്ഞെടപ്പ് വിജയം നേടാനായില്ലെന്നാണ് കനേഡിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 170 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. 129 സീറ്റുകളാണ് ലിബറൽ പാർട്ടി നേടിയിട്ടുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ലിബറൽ പാർട്ടി വീണ്ടും അധികാരം പിടിക്കുന്നത്. 24-ാമത് പ്രധാനമന്ത്രിയായാണ് ട്രൂഡോ ഭരണത്തുടർച്ച ഉറപ്പാക്കുന്നത്.
കൊറോണ ബാധയ്‌ക്കിടെ നടത്തിയ ക്ഷേമപ്രവർത്തനങ്ങളെ തെരഞ്ഞെടുപ്പിൽ തന്റെ ഭരണനേട്ടങ്ങളായി ജനങ്ങളിലെത്തിക്കാനായിരുന്നു ട്രൂഡോയുടെ ശ്രമം. അഞ്ചാഴ്ചത്തെ ശക്തമായ പ്രചാരണം പക്ഷെ ഉദ്ദേശിച്ച ഫലംകണ്ടില്ലെന്നാണ് വിലയിരുത്തൽ. 49 കാരനായ ട്രൂഡോ പ്രായം കുറഞ്ഞ ഭരണാധികാരി എന്ന നിലയിലാണ് കാനഡയിലും പാശ്ചാത്യരാജ്യ ങ്ങൾക്കിടയിലും പേരെടുത്തത്.
ആറുവർഷത്തെ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ ഭരണകൂടം ദുർബലമാണെന്ന വിമർശനങ്ങളാണ് ട്രൂഡോയും ലിബറൽസും നേരിട്ടത്. 44-ാം പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ആകെ രണ്ട് കോടി എഴുപതുലക്ഷം വോട്ടർമാരാണുള്ളത്. പൊതുസഭയിലെ 338 സീറ്റുകളിലേക്കാണ് മത്സരം. ഉപരിസഭയായ സെനറ്റിൽ 105 അംഗങ്ങളാണുള്ളത്.
Comments