ന്യൂഡൽഹി: ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇലക്ട്രിക് ഫ്‌ളൈയിംഗ് കാറിന്റെ മാതൃക അവലോകനം ചെയ്ത് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനങ്ങളുടെ യാത്രക്കും, ചരക്കു നീക്കത്തിനും ഉപകരിക്കുന്ന ഈ ഫ്‌ളൈയിംഗ് കാറിന്റെ മാതൃക നിർമ്മിച്ചത് വിനാറ്റ എയ്റോമൊബിലിറ്റി എന്ന ചെന്നൈ ആസ്ഥാനമായുളള സ്റ്റാർട്ടപ്പ് ആണ്
ഈ ആശയം യാഥാർത്ഥ്യമാകുന്നതോടെ അത്യാവശ്യഘട്ടങ്ങളിൽ വൈദ്യ സഹായം എത്തിക്കാനും ജനങ്ങളുടെ യാത്രയും ചരക്കു നീക്കവും സുഗമമാക്കാനും സാധിക്കും. കൂടതെ ആശയം നിലവിൽ വരുന്നതോടെ ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇലക്ട്രിക് ഫ്‌ളൈയിംഗ് കാറായി ഇത് മാറും. വളരെ സന്തോഷത്തോടെയാണ് ഇലക്ട്രിക് ഫ്‌ളൈയിംഗ് കാറിന്റെ മാതൃക അവലോകനം ചെയ്യുന്നതെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഒരേ സമയം രണ്ട് ആളുകൾക്ക് കാറിൽ യാത്ര ചെയ്യാൻ സാധിക്കും. 1,300 കിലോ ഗ്രാം വരെയുള്ള ഭാരം വഹിക്കാൻ കഴിയുന്ന കാറിന് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. ഭുമിയിൽ നിന്നും 3,000 അടി വരെ പറന്നുയരാൻ ഇതിനു സാധിക്കും. ഒരു മണിക്കൂർ വരെയോ 100 കിലോമീറ്റർ വരെയോ പറക്കാനുളള ശേഷിയുണ്ട്.
എട്ട് ബിഎൽഡിസി മോട്ടറുകളിൽ നിന്നും ഊർജ്ജം ശേഖരിക്കുന്ന കോ-ആക്‌സിൽ ക്വാഡ്-റോട്ടർ സംവിധാനമാണ് കാറിൽ ഉപയോഗിക്കുന്നത്.
ഇലക്ട്രിക് ഫ്ളൈയിംഗ് കാർ നിലവിൽ വരുന്നതോടെ നഗരങ്ങളിലെ പ്രതിദിനം ഉയർന്നു വരുന്ന യാത്രക്ലേശങ്ങൾക്ക് പരിഹാരമാകും.
Comments