ന്യൂഡൽഹി: ലോകത്ത് ജന്തുജാലങ്ങളിൽ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് കാണ്ടാമൃഗം. വൻതോതിലുളള വേട്ടയാടലാണ് കാണ്ടാമൃഗങ്ങളുടെ വംശത്തിന് ഭീഷണിയാകുന്നത്. അവയുടെ സംരക്ഷണം ഉറപ്പ് വരുത്താനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി എല്ലാ വർഷവും സെപ്തംബർ 22 ആണ് കാണ്ടാമൃഗദിനമായി ആചരിക്കുന്നത്.
ദക്ഷിണാഫ്രിക്ക ആസ്ഥാനമായ വേൾഡ് വൈൽഡ് ഫണ്ട് 2010ലാണ് സെപ്തംബർ22 കാണ്ടാമൃഗ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. കാണ്ടാമൃഗങ്ങളെ ജീവനോടെ നിലനിർത്തുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ലോകത്ത് അഞ്ച് ഇനത്തിലുളള കാണ്ടാമൃഗങ്ങളാണുളളത്. വെളള,കറുപ്പ്,ജാവൻ, ഒറ്റകൊമ്പൻ,സുമാത്രൻ എന്നിങ്ങനെ തരംതിരിക്കാം.
ഇന്ത്യയിൽ കാണപ്പെടുന്നത് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളാണ്. ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാണ്ടാമൃഗങ്ങളെ കാണാനാവുക.
ലോകത്തെ ഏറ്റവും വലിയ ജന്തുകളിൽ ഒന്നാണ് കാണ്ടാമൃഗം. ഇവയുടെ തൊലിക്കട്ടി വളരെ കൂടുതലാണ്. അത് പരാതജീവികളിൽ നിന്നും സൂര്യന്റെ കാഠിന്യത്തിൽ നിന്നും സംരക്ഷണം നൽകുന്നു. കാണ്ടാമൃഗങ്ങളുടെ തൊലി വലിയ സംവേദനക്ഷമതയുളളതുമാണ്. ചർമത്തിൽ ചളി തേച്ച് പിടിപ്പിച്ചാണ് ഇവ കാടുകളിൽ സഞ്ചരിക്കുക.
പ്രായപൂർത്തിയായ കാണ്ടാമൃഗത്തിന് ഏകദേശം 500 മുതൽ 2000 കിലോവരെ ഭാരമുണ്ടാകും.
വലിയ ജീവിയാണെങ്കിലും വേഗത്തിൽ ഓടാനും സാധിക്കും. ഏകദേശം 55 കിലോമീറ്റർ വേഗത്തിൽ ഓടാൻ ഈ മൃഗത്തിന് കഴിയും. സസ്യാഹാരിയായ ഇവയെ റെറ്റിനോയിൽ സൈഡോസില എന്ന വർഗത്തിലാണ് ജന്തുശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയിരിക്കുന്നത്. വിരൽ പോലെ തോന്നിക്കുന്ന മൂന്ന് കുളമ്പുകൾ കാണ്ടാമൃഗത്തിന്റെ പ്രത്യേകതയാണ്. ചതുപ്പ് നിലങ്ങൾ, പുൽമേടുകൾ എന്നിയാണ് ഇവയുടെ ആവാസകേന്ദ്രം. 16 മാസമാണ് ഇവയുടെ ഗർഭകാലം.
കൊമ്പുകളാണ് കാണ്ടാമൃഗങ്ങളുടെ ആകർഷണം അതുപോലെ തന്നെ അവയുടെ ശാപവും. കൊറാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ട് നിർമ്മിതമാണ് ഇവയുടെ കൊമ്പുകൾ. ജാവൻ, ഇന്ത്യൻ എന്നിവയ്‌ക്ക് ഒറ്റ കൊമ്പും, വെളുപ്പ്, കറുപ്പ്, സുമാത്രൻ എന്നിവയ്‌ക്ക് രണ്ടും കൊമ്പുകളുണ്ട്. ശ്രവണശക്തി കൂടിയ ഇവർക്ക് കാഴ്ചശേഷി കുറവാണ്. 60 വയസ് വരെയാണ് ഏകദേശം ആയുസ്സ്. ഒറ്റയ്‌ക്ക് നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് കാണ്ടാമൃഗങ്ങൾ. കടുവകളെ പോലെ അതിർത്തി നിശ്ചയിച്ചിട്ടുളളവരാണ് കണ്ടാമൃഗങ്ങളും. ഒരു കാണ്ടാമൃഗത്തിന്റെ വിഹാരമേഖലയിൽ മറ്റുളളവ കടന്നു വരാറില്ല.
ഇവയുടെ കൊമ്പുകൾ ചൈനയിലും മറ്റ് ചില ഏഷ്യൻ രാജ്യങ്ങളിലും മരുന്നിനായി ഉപയാഗിക്കുന്നുണ്ട്. അതാണ് കാണ്ടാമൃഗ വേട്ട വ്യാപകമായ തോതിൽ നടക്കാൻ കാരണം. ഇവയുടെ സംരക്ഷണത്തിനായി ലോകമാകെ വിവിധ പദ്ധതികൾ സർക്കാരും വിവിധ സംഘടനകളും ആവിഷികരിച്ച് നടപ്പാക്കുന്നുണ്ട്.
Comments