ലോകത്തെവിടെയിരുന്നും ആശയ പ്രകടനം നടത്താൻ ചർച്ചാമുറികളൊരുക്കുന്ന വേദി.. ഈ അടുത്ത കാലത്ത് കേരളത്തിൽ തരംഗമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം.. ഓഡിയോ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിനെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്. രാഷ്‌ട്രീയവും സൗഹൃദവും മതവും തുടങ്ങി കൊർപ്പറേറ്റ് ലോകം വരെ ചർച്ചയാകുന്ന ക്ലബ് ഹൗസ് വേദിയിൽ തീവ്രവാദ ചർച്ചകളും ലൈംഗിക അധിക്ഷേപ ചാറ്റുകളും സജീവമാണെന്നാണ് പുതിയ കണ്ടെത്തൽ.. ഇതോടെ ക്ലബ് ഹൗസിൽ പിടിമുറുക്കുകയാണ് കേന്ദ്ര ഏജൻസികളും കേരള പൊലീസും..
2020 മാർച്ചിൽ ഐഒഎസ് പ്ലാറ്റ്‌ഫോമിൽ തുടങ്ങിയ ക്ലബ് ഹൗസ് അമേരിക്കയിൽ അതിവേഗമാണ് തരംഗമായത്. 2021 മേയിൽ ആൻഡ്രോയ്ഡിലേക്ക് എത്തിയതോടെ കേരളത്തിലും ക്ലബ് ഹൗസ് റൂമുകൾ ചർച്ചയായി. പൊതുവിഷയങ്ങളിൽ ഗഹനമായ സംഭാഷണങ്ങൾ സംഘടിപ്പിച്ച് സംസ്ഥാനത്ത് പൊടുന്നനെയാണ് ക്ലബ് ഹൗസ് ട്രൻഡായി മാറിയത്.
എന്നാലിപ്പോൾ ക്ലബ് ഹൗസ് റൂമുകളിൽ തീവ്രവാദ സ്വഭാവമുള്ള ചർച്ചകളും ഭീകരസംഘടനകളുടെ സാന്നിധ്യവും പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ലൈംഗിക ചാറ്റുകളും സ്ത്രീകൾക്കെതിരെ അധിക്ഷേപങ്ങളും നടത്തുന്ന സജീവ റൂമുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയിലധികമായി ക്ലബ് ഹൗസിൽ ക്ലോസ്ഡ് റൂമുകളും സജീവമാണ്. ഇവയിൽ തീവ്രവാദ സ്വഭാവമുള്ള ചർച്ചകൾ നടക്കുന്നതായും കേന്ദ്ര ഏജൻസിക്ക് വിവരം ലഭിച്ചു. തൃശൂരിലെ തീരദേശത്തുള്ള ചില നേതാക്കളുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുമായി തീവ്രവാദ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. സമാനമായ രീതിയിൽ ഡൽഹി കേന്ദ്രീകരിച്ചും ചർച്ച നടക്കുന്നതായി മിലിറ്ററി ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
18ന് മുകളിൽ എന്ന ലേബലുമായെത്തുന്ന റെഡ് റൂമുകളും ക്ലബ് ഹൗസിൽ സജീവമാണ്. സഭ്യത ലംഘിച്ച് അർദ്ധരാത്രിയിൽ സജീവമാകുന്ന റൂമുകളിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. 500 മുതൽ 1000 പേർ വരെയടങ്ങുന്ന കേൾവിക്കാരാണ് ഇത്തരം റൂമുകൾക്കുള്ളത്. ഇവിടെ നടക്കുന്ന അശ്ലീല ചർച്ചകൾ ഹണിട്രാപ്പ്, ബ്ലാക്ക് മെയിലിങ് എന്നിവയിലേക്ക് നയിച്ചേക്കാമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. യുവജനങ്ങളെ വഴിതെറ്റിക്കുന്ന, സമൂഹത്തിൽ ഭിന്നിപ്പും സപർദ്ധയും വളർത്തുന്ന ക്ലബ് ഹൗസ് റൂമുകളുടെ മോഡറേറ്റർമാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രൂപ്പുകളുടെ അഡ്മിൻമാരും സ്പീക്കർമാരും കൂടാതെ കേൾവിക്കാരും പോലീസ് നിരീക്ഷണത്തിന് വിധേയമാകും. ചർച്ചാവേദിയാകുന്ന റൂമുകളിൽ ഷാഡോ പോലീസിന്റെ നിരീക്ഷണവും ഉണ്ടായിരിക്കും. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് പരാമർശത്തിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നിരീക്ഷണം ശക്തമാക്കിയത്. മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായിരുന്നു നീക്കം. ഇതിന്റെ ഭാഗമായി ക്ലബ് ഹൗസ് റൂമുകളിൽ എത്തിയതോടെയാണ് തീവ്രവാദ ചർച്ചകളുടെയും ഗ്രൂപ്പുകളുടെയും സാന്നിധ്യം അന്വേഷണ സംഘം കണ്ടെത്തിയത്. കേരള പൊലീസിനെ കൂടാതെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, എൻഐഎ, മിലിറ്ററി ഇന്റലിജൻസ് എന്നീ ഏജൻസികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments