കേരളം കണ്ട ഏറ്റവും വിവാദമായ രാഷ്‌ട്രീയ കൊലപാതകം.. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന അഴീക്കോടൻ രാഘവന്റെ വധത്തിൽ അവശേഷിക്കുന്ന ദുരൂഹതകൾ. പാർട്ടിയിലെ ജനകീയനായിരുന്ന നേതാവിന്റെ ഓർമകൾ ഇന്നും സിപിഎമിനെ വേട്ടയാടുന്നു. അഴീക്കോടൻ ഓർമയായിട്ട്് 49 വർഷം പിന്നിടുമ്പോഴും ആരാണ് യഥാർഥ പ്രതികളെന്ന് അണികളോടും ജനങ്ങളോടും പറയാനാകാത്ത സ്ഥിതിയാണ് പാർട്ടിക്ക്..
1972 സെപ്റ്റംബർ 23ന് തൃശൂർ നഗരത്തിലെ ചെട്ടിയങ്ങാടിയിൽ വച്ചാണ് കൊലപാതകത്തിന് അഴീക്കോടൻ ഇരയാകുന്നത്. പ്രീമിയർ ലോഡ്ജിലേക്ക് പോകുന്നതിനിടെ രാത്രി 9.15നായിരുന്നു സംഭവം. ചിലർ തടഞ്ഞ് നിർത്തുകയും വാക്കേറ്റത്തിന് പിന്നാലെ കുത്തി കൊല്ലുകയായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാൽ ആരാണ് കുത്തിയതെന്നതിനെ ചൊല്ലിയുളള ദുരൂഹത ഇന്നും അവശേഷിക്കുകയാണ്.
കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് സംഭവം. അന്ന് കരുണാകരനെതിരെയും ആരോപണം ഉയർന്നു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇഎംഎസ് ഇതേ ആരോപണം ഉന്നയിച്ചെങ്കിലും പിന്നീട് തിരുത്തി. കാർഷിക സർവകലാശാലയ്‌ക്ക് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതിയാരോപണമാണ് അഴീക്കോടൻ വധത്തെ കരുണാകരനിലേക്ക് വിരൽ ചൂണ്ടിയത്.
സർവകലാശാലയ്‌ക്കായി അക്വയർ ചെയ്ത 936 ഏക്കർ തട്ടിൽ എസ്റ്റേറ്റിനെ സംബന്ധിച്ച വിവാദം കരുണാകരനെ പ്രതിക്കൂട്ടിലാക്കി. എസ്റ്റേറ്റ് മാനേജരായിരുന്ന വി.പി ജോണിനോട് ഡിസിസി പ്രസിഡന്റായിരുന്ന എം.വി അബൂബക്കർക്ക് 15,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് കരുണാകരന്റെ പിഎ ഗോവിന്ദൻ നൽകിയ കത്ത് ആണ് വിവാദത്തിനിടയാക്കിയത്. ഈ കത്ത് നവാബ് എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ പത്രാധിപരായിരുന്ന നവാബ് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചു. നവാബിൽ പ്രസിദ്ധികരിച്ച കത്ത് അഴീക്കോടന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഈ കത്ത് നിയമസഭയിൽ ഹാജരാക്കി വിഷയം അവതരിപ്പിക്കാൻ ഇഎംഎസ് തയ്യാറെടുത്തിരുന്നു. ഇതിനായി സെപ്തംബർ 24ന് തൃശൂരിൽ ഇടതുനേതാക്കളുടെ യോഗവും വിളിച്ചു. ആ യോഗത്തിന്റെ തലേ ദിവസമാണ് അഴീക്കോടൻ കൊല്ലപ്പെടുന്നത്.
അഴീക്കോടന്റെ കൈവശമുണ്ടെന്ന് കരുതിയിരുന്ന കത്ത് പുറത്ത് വന്നിരുന്നുവെങ്കിൽ കെ. കരുണാകരന്റെ രാഷ്ടീയഭാവിയെ തന്നെ ബാധിക്കുമായിരുന്നു. എന്നാൽ പിന്നീട് ഈ കത്തിനെക്കുറിച്ച് ആരും തിരക്കിയില്ല. അക്കാലത്ത് സിപിഎം വിട്ട എ.വി ആര്യനെയാണ് കേസിൽ പ്രതി ചേർത്തത്. പാർട്ടി വിട്ടശേഷം ആര്യൻ നേതൃത്വം നൽകുന്ന വിഭാഗം തൃശൂർ മാർക്കറ്റിൽ ശക്തമായത് സിപിഎമ്മിന്റെ കടുത്ത വിരോധത്തിന് കാരണമായി.
അക്കാലത്ത് ആര്യനെ സിപിഎം കൊലപ്പെടുത്തുമെന്ന പ്രചാരണവും ശക്തമായിരുന്നു. അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ട ദിവസം തന്നെ ആര്യൻ വധിക്കപ്പെടുമെന്ന് തൃശൂർ നഗരത്തിൽ പ്രചരിച്ചു. ഭീഷണി കാരണം സുരക്ഷയുടെ ഭാഗമായി പോലീസ് ആര്യനെ സ്റ്റേഷനിലേക്ക് മാറ്റി. ഈ വസ്തുത മറച്ചുവച്ചാണ് ആര്യനെ കേസിൽ പ്രതിയാക്കിയത്. ഇതറിയാമായിരുന്ന അന്വഷണ ഉദ്യേഗസ്ഥൻ ആര്യനെ ആദ്യം പ്രതി ചേർക്കാൻ തയ്യാറായില്ല. എന്നാൽ ആഭ്യന്തര വകുപ്പ് ഇടപ്പെട്ട് അന്വേഷണ ഉദ്യാഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റിയശേഷമായിരുന്നു ഈ നീക്കം.
ആര്യൻ നിരപരാധിയാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. ആര്യനെ പ്രതിയാക്കിയതിലൂടെ ഒരു രാഷ്‌ട്രീയ പ്രതിയോഗിയെ ഒഴിവാക്കാൻ സിപിഎമ്മിന് സാധിച്ചു. ഇതിനായി കരുണാകരനുമായി ഇഎംഎസ് ഒത്തുകളിക്കുകയായിരുന്നുവെന്ന് അന്നേ സംസാരമുണ്ട്. കുത്തേറ്റ് വീണ അഴീക്കോടനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ പോലീസും പാർട്ടി പ്രവർത്തകരും നടത്തിയ കാലതാമസവും ദുരൂഹത വർധിപ്പിക്കുന്നു. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. നക്‌സലൈറ്റുകൾ വധിച്ചുവെന്നാണ് ഇഎംഎസ് അവസാനം വരെ പറഞ്ഞിരുന്നത്.
എല്ലാ വർഷവും സിപിഎം അഴീക്കോടൻ ദിനം സമുചിതമായി ആചരിക്കാറുണ്ടെങ്കിലും പ്രതികളുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ് പതിവ്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച വധം നടന്നിട്ട് അര നൂറ്റാണ്ട് തികയാൻ പോകുന്ന അവസരത്തിലെങ്കിലും ദുരൂഹത നീക്കാൻ സിപിഎം തയ്യാറാകുമോയെന്നത് ചോദ്യമായി അവശേഷിക്കുന്നു.. വെബ് ഡെസ്‌ക് ജനംടിവി.കോം..














