നൃൂഡൽഹി: ശ്രീ രാമായണ യാത്രാ തീർത്ഥാടകർക്കായി കൂടുതൽ തീവണ്ടി സർവ്വീസ് ആരംഭിച്ച് ഐആർസിടിസി. നാലു തീവണ്ടികളാണ് ഇതിനായി അനുവദിച്ചത്. രാമായണ തീർത്ഥാടനത്തിനായി ആരംഭിച്ച ആദ്യ തീവണ്ടി സർവ്വീസ് നവംബർ ഏഴിന് ആരംഭിക്കും. . ഇതിന് ശേഷമായിരിക്കും മറ്റ് തീവണ്ടികൾ ഓടി തുടങ്ങുന്നത്.
മധുരൈ, പൂനെ, ശ്രീ ഗംഗാനഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് നവംബർ, ജനുവരി മാസങ്ങളിലാണ് സർവ്വിസ് ആരംഭിക്കുന്നത്. നാലു തീവണ്ടികളിൽ മൂന്നെണ്ണം നവംബറിൽ തന്നെ ഓടിതുടങ്ങും. നവംബർ 16ന് ഒരെണ്ണവും നവംബർ 25, 27 തീയതികളിലായി മറ്റ് രണ്ടെണ്ണവും ജനുവരി 20 ഓടെ നാലാമത്തെ തീവണ്ടിയും യാത്ര ആരംഭിക്കും.156 യാത്രക്കാർക്കാണ് ഒന്നിച്ച് യാത്ര ചെയ്യാൻ സാധിക്കുക. ആദ്യ തീവണ്ടിയുടെ ബുക്കിംഗ് പൂർണ്ണമായതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ശ്രീ രാമായണ യാത്ര താർത്ഥാടനത്തിനായി തീവണ്ടി സർവ്വീസ് പ്രഖ്യാപിച്ചപ്പോൾ മികച്ച പ്രതികരണമാണ് ഐആർസിടിസിക്ക് ലഭിച്ചത്. ഇതിനു ശേഷം ചാർധാം യാത്രയ്ക്കായും കേന്ദ്ര സർക്കാർ ‘ദേഖോ അപ്നാ ദേശ്’ ഡീലക്സ് എസി ടൂറിസ്റ്റ് തീവണ്ടി സർവ്വീസുകൾ പ്രഖ്യാപിച്ചു.
രണ്ട് ഡൈനിംഗ് റെസ്റ്റോറന്റുകൾ, ഉയർന്ന രീതിയിൽ വൃത്തിയും ശുചിത്വവും പുലർത്തുന്ന അടുക്കള, കോച്ചുകളിലെ ഷവർ ക്യൂബിക്കിളുകൾ, സെൻസർ വാഷ് റൂം എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളാണ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനിൽ ഉള്ളത്.
ഫസ്റ്റ് എസിയിലും സെക്കൻഡ് എസിയിലുമായി രണ്ട് തരത്തിലുളള താമസസൗകര്യമാണ് ഒരുക്കിയിട്ടുളളത്. ഓരോ കോച്ചിലും സിസിടിവി ക്യാമറകളും സുരക്ഷാ ജീവനക്കാരും ഉണ്ടാകും. നികുതി ഉൾപ്പെടെ 82950 രൂപയാണ് പാക്കേജ്. യാത്രക്കാർക്ക് വിശ്രമകേന്ദ്രങ്ങൾ, വിനോദ മുറികൾ, വിശാലമായ ലഘുഭക്ഷണ ശാലകൾ, യാത്രക്കാർക്ക് മറ്റ് പാക്കേജുകളെക്കുറിച്ച് അന്വേഷിക്കാനുളള സേവനങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു.
ശ്രീരാമ ജന്മഭൂമി ക്ഷേത്രം, ഹനുമാൻ ക്ഷേത്രം കൂടാതെ നന്ദിഗ്രാമിലെ ഭാരത് മന്ദിരവും, സീതയുടെ ജന്മസ്ഥലമായ ബീഹാറിലെ സീതാമർഹിയും, നേപ്പാളിലെ ജനക്പൂരിലെ രാം-ജങ്കി ക്ഷേത്രവും തീർത്ഥാടകർക്ക് സന്ദർശിക്കാം.
കൊറോണ മാനണ്ഡങ്ങൾ പാലിച്ചാണ് യാത്ര. 18 വയസിന് മുകളിൽ ഉളളവർ വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ ഫെയ്സ് മാസ്ക്, ഹാൻഡ് ഗ്ലൗസ്, സാനിറ്റൈസർ എന്നിവയുൾപ്പെടെ ഉളള സുരക്ഷാ കിറ്റും ഐആർസിടിസി യാത്രക്കാർക്ക് നൽകുന്നുണ്ട്.
Comments