വിദേശരാജ്യങ്ങളിൽ നരേന്ദ്രമോദിയെന്ന ഭരണകർത്താവിന് ലഭിക്കുന്ന സ്വീകരണം ഇന്ത്യയിലെ രാഷ്‌ട്രീയ നേതൃത്വങ്ങളിൽ എന്നും ചർച്ചയാണ്. പതിവുപോലെ ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. അമേരിക്കൻ സന്ദർശനത്തിന് വാഷിംഗ്ടൺ ഡിസിയിലെത്തിയ പ്രധാനമന്ത്രിയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു പ്രവാസി സമൂഹം. നരേന്ദ്രമോദിയുടെ പേര് ആർത്തുവിളിച്ചും ത്രിവർണപതാക വീശിയും വാഷിംഗ്ടൺ ഡിസിയെ അൽപനേരം കൊച്ചുഭാരതമാക്കി മാറ്റിയെടുത്തു ഇവർ.
ഇടവിട്ട് പെയ്ത മഴയെ പോലും അവഗണിച്ചാണ് യുഎസ് സമയം അതിരാവിലെ ഈ ആൾക്കൂട്ടം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. വിമാനത്തിൽ നിന്നിറങ്ങി ഔദ്യോഗിക സ്വീകരണത്തിന് ശേഷം നരേന്ദ്രമോദി നേരെ എത്തിയത് കാത്ത് നിൽക്കുന്ന ജനങ്ങളുടെ അടുത്തേയ്‌ക്ക്. ഇതോടെ ആവേശം ഇരട്ടിയായി. ത്രിവർണ്ണ പതാക വീശിയും ഒരുമിച്ച് മോദി ആരവം മുഴക്കിയും അവർ പ്രധാനമന്ത്രിയോടുളള സ്നേഹം പ്രകടിപ്പിച്ചു.
ഇടയ്‌ക്ക് കാറിൽ നിന്നിറങ്ങിയും അദ്ദേഹം ജനക്കൂട്ടത്തിന് അടുത്തെത്തി. പുഞ്ചിരിയോടെ അവരുമായി സംസാരിക്കാനും ഷേക്ക് ഹാൻഡ് നൽകാനും തയ്യാറായി. പ്രധാനമന്ത്രിക്കൊപ്പം ചിത്രങ്ങൾ എടുക്കാനും പതിവുപോലെ തിരക്കായിരുന്നു.
‘മഴയൊന്നും ഞങ്ങൾക്കൊരു പ്രശ്‌നമല്ല, നരേന്ദ്ര മോദിയെ കാണാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യം, വി ലവ് യൂ മോദി ജി.’ ഇതായിരുന്നു കൂടി നിന്നവരുടെ പ്രതികരണം. കാത്തുനിന്ന എല്ലാവരേയും കണ്ട ശേഷമാണ് മോദി യാത്ര തുടർന്നത്. 2014 ൽ അധികാരത്തിലേറിയതിന് ശേഷം എഴാം തവണയാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. അഫ്ഗാൻ വിഷയം ഉൾപ്പെടെ ഇത്തവണത്തെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധാന്യവും ഏറെയാണ്.
Comments