തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന്റെ മാർഗ്ഗരേഖ അഞ്ച് ദിവസത്തിനകം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി പിടിഎ യോഗം വിളിക്കും. കെഎസ്ആർടിസിയുമായും തദ്ദേശവകുപ്പുമായും ചർച്ച നടത്തും. സ്‌കൂളുകളിൽ ഉച്ച ഭക്ഷണം ഒഴിവാക്കും. പകരം അലവൻസ് നൽകും. യൂണിഫോം നിർബന്ധമാക്കില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൊഴിൽ നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ കഴിയുന്ന തരത്തിൽ സിലബസ് പരിഷ്‌കരിക്കുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. സ്‌കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തും. ആഴ്‌ച്ചയിൽ മൂന്ന് ദിവസം ഒരു ബാച്ച് എന്ന രീതിയിൽ ക്ലാസുകൾ തുടങ്ങാനാണ് ആലോചന. ഒരു ക്ലാസിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രമാകും ഇരിക്കുക. ഓക്‌സിജന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനവും സ്‌കൂളുകളിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഒരു കുട്ടികളേയും കൂട്ടം കൂടാൻ അനുവദിക്കില്ല. സ്‌കൂളുകളുടെ മുൻപിലുള്ള കടകളിൽ നിന്നും ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കും. രക്ഷകർത്താക്കൾക്ക് ഓൺലൈനിലൂടെ ബോധവത്കരണ ക്ലാസുകൾ നൽകും. ഭിന്നശേഷിക്കാരായ കുട്ടികളെ ആദ്യ ഘട്ടത്തിൽ സ്‌കൂളുകളിൽ അയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങൾ പോലുമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്. അടിയന്തിര ഘട്ടമുണ്ടായാൽ അത് നേരിടാനുള്ള സംവിധാനം എല്ലാ സ്‌കൂളുകളിലും ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു.
Comments