തൊടുക്കുമ്പോൾ ഒന്ന് തകർക്കുന്നത് നിരവധി ലക്ഷ്യങ്ങളെ .. ശത്രു രാജ്യങ്ങളെ ഞെട്ടിച്ച് മിസൈൽ അഭിമാനമായ അഗ്നി അഞ്ചിന്റെ അവസാന ഘട്ട പരീക്ഷണത്തിനൊരുങ്ങുകയാണ് ഭാരതം. മിന്നൽ വേഗത്തിലെ എതിരാളികളുടെ വിവിധ കേന്ദ്രങ്ങളെ നിഷ്പ്രഭമാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് അഗ്നി അഞ്ചിൽ ഉപയോഗിച്ചിരിക്കുന്നത്. മിസൈൽ പരീക്ഷണം വിജയിക്കുന്നതോടെ പ്രതിരോധ മേഖലയിൽ രാജ്യം പുതു ചരിത്രം രചിക്കും.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ബാലിസ്റ്റിക് മിസൈലാണ് അഗ്നി അഞ്ച്. അടുത്തമാസം നടക്കുന്ന മിസൈൽ പരീക്ഷണം വിജയകരമാകുന്നതോടെ പ്രതിരോധ മേഖലയിൽ മറ്റൊരു നേട്ടം കൂടിയാകും രാജ്യം സ്വന്തമാക്കുക. അതുകൊണ്ട് തന്നെ പരീക്ഷണം ഏറെ നിർണായകമാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
ഗാൽവൻ അതിർത്തിയിലെ സംഘർഷവും, ഇന്ത്യയ്‌ക്കുമേൽ ശത്രുരാജ്യങ്ങളുടെ നിർണായക നീക്കവും കണക്കിലെടുത്ത് കഴിഞ്ഞ വർഷം തന്നെ മിസൈലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ഇതിന്റെ പരീക്ഷണം നീളുകയായിരുന്നു. രാജ്യത്തെ കൊറോണ ആശങ്കകൾ ഒഴിഞ്ഞ സാഹചര്യത്തിൽ കൂടി അടുത്തമാസം പരീക്ഷണം നടത്താൻ അധികൃതർ തീരുമാനിച്ചത്. മൾട്ടിപ്പിൾ ഇന്റിപ്പെൻഡൻലി ടാർഗെറ്റബിൾ റി എൻട്രി വെഹിക്കിൾ സാങ്കേതിക വിദ്യയാണ് മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത്.
പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ ഉടൻ തന്നെ മിസൈൽ കരസേനയുടെ ഭാഗമാക്കും. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമായി ചേർന്ന് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് അഗ്നി ഫൈ മിസൈൽ നിർമ്മിച്ചത്. പരമ്പരാഗത അഗ്നി മിസൈലിന്റെ നവീകരിച്ച പതിപ്പായ അഗ്നിയുടെ ദൂരപരിധി 5000 കിലോ മീറ്ററാണ്. 50,000 കിലോ ഗ്രാം ഭാരമുള്ള മിസൈലിന് സെക്കന്റിൽ 8.16 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. 1.5 ടൺ ഭാരമുള്ള പോർമുനകൾ വഹിക്കാനാകുമെന്നത് അഗ്നി അഞ്ചിനെ മറ്റ് മിസൈലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ലക്ഷ്യത്തെ കൃത്യതയോടെ ഭേദിക്കുന്ന മിസൈലുകൾ മൊബൈൽ ലോഞ്ചറുകളിൽ നിന്നും തൊടുക്കാനാകും. കമ്പ്യൂട്ടറും ഇന്റീരിയൽ നാവിഗേഷൻ സംവിധാനവും ഉപയോഗിച്ചാണ് മിസൈലുകൾ പ്രവർത്തിപ്പിക്കുന്നത്. അടുത്തിടെ അഗ്നി മിസൈലിന്റെ മറ്റൊരു വകഭേദമായ അഗ്നി പ്രൈമിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇതിൽ നിന്നും ആത്മവിശ്വാസം ഉൾക്കൊണ്ടു കൂടിയാണ് അഗ്നി ഫൈവിന്റെ പരീക്ഷണത്തിന് രാജ്യം ഒരുങ്ങുന്നത്.
Comments