കൊറോണ മഹാമാരിയുടെ കാലത്ത് ഏറ്റവും ആദരിക്കുന്ന വിഭാഗമാണ് ആരോഗ്യപ്രവർത്തകർ. നമ്മളെ സംബന്ധിച്ച് ഡോക്ടർ, നേഴ്‌സ് എന്നിവർ മാത്രമാണ് മുന്നണി പോരാളികൾ. എന്നാൽ ആതുരസേവന രംഗത്ത് അവഗണിക്കപ്പെടുന്ന വിഭാഗമാണ് ഫാർമസിസ്റ്റുകൾ. വൈദ്യശാസ്ത്ര രംഗത്ത് ഡോക്ടർക്കും നേഴ്‌സിനുമുളള അതേ പ്രാധാന്യമാണ് ഫാർമസിസ്റ്റുകൾക്കുമുളളത്. ഫാർമസിസ്റ്റുകളുടെ സേവനത്തിന്റെ അനിവാര്യതയും മഹത്വവും ജനങ്ങളെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ലോക ഫാർമസിസ്റ്റ് ദിനം. എല്ലാ വർഷവും സെപ്തംബർ 25 ആണ് ലോക ഫാർമസി ദിനമായി ആചരിക്കുന്നത്.
2009ലാണ് ആദ്യമായി ഫാർമസിസ്റ്റ് ദിനം ആചരിക്കുന്നത്. തുർക്കിയിലെ ഈസ്റ്റാംബൂളിൽ ചേർന്ന അന്താരാഷ്‌ട്ര ഫാർമസ്യൂട്ടിക്കൽ ഫെഡറേഷന്റെ സമ്മേളനത്തിൽ ഫാർമസിസ്റ്റ് ദിനം ആചരിച്ചു. പിന്നീട് എല്ലാ വർഷവും മുടങ്ങാതെ ആചരിച്ച് വരുന്നു.
ലോകത്ത് 40 ലക്ഷത്തോളം രജിസ്‌ട്രേഡ് ഫാർമിസിസ്റ്റുകൾ ഉണ്ടെന്നാണ് കണക്ക്. മരുന്നിന്റെ ഗവേഷണം മുതൽ അത് ജനങ്ങളിൽ എത്തിക്കുന്നത് വരെ ഫാർമസിസ്റ്റിന്റെ സേവനം അനിവാര്യമാണ്. രോഗികൾക്ക് ശരിയായ മരുന്ന് യാതോരു ദൂഷ്യവുമില്ലാതെ നൽകേണ്ട ഉത്തരവാദിത്വമാണ് ഫാർമസിസ്റ്റുകളുടേത്. രോഗിക്ക് ഡോക്ടർമാർക്ക് നിർദേശിക്കുന്ന രീതിയിൽ നൽകേണ്ടതും ഫാർമസിസ്റ്റുകളുടെ കടമയാണ്. ഡോക്ടർറുടെ മരുന്നിന്റെ കുറുപ്പടി അനുസരിച്ച് രോഗിക്ക് മരുന്ന് നൽകാനുളള അനുമതി അംഗീകാരമുളള ഫാർമസിസ്റ്റുകൾക്ക് മാത്രമാണ്. 1948ലെ ഫാർമസി നിയമപ്രകാരം ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്ന് നൽകിയാൽ ആറ് മാസം തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
രജിസ്‌ട്രേഡ് ഫാർമസിസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ മറ്റുളളവർക്ക് മരുന്ന് നൽകാനാവൂ. എല്ലാ മരുന്നു കടകളിലും ഒരു ഫാർമസിസ്റ്റ് നിർബന്ധമായും വേണം. ഇന്ത്യയിൽ ഫാർമസിസ്റ്റ് ആകാനുളള യോഗ്യത രണ്ട് വർഷത്തെ ഡിഫാം കോഴ്‌സാണ്. ഇത്തരം കോഴ്‌സുകൾ വിദേശത്ത് ലഭ്യമല്ല. വിദേശത്ത് ബി ഫാം കോഴ്‌സ് പാസായവർക്ക് മാത്രമേ ഫാർമസിസ്റ്റ് ആകാൻ കഴിയൂ. കൊറോണയുടെ കാലത്തും ഫാർമസിസ്റ്റുകൾ നൽകുന്ന സേവനം മഹത്വമേറിയതാണ്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഫാർമസിസ്റ്റുകളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് വൈദ്യശാസ്ത്രം തിരിച്ചറിയുന്നു. കൊറോണ പ്രതിരോധത്തിൽ ഫാർമസിസ്റ്റുകളെ പിന്നണിയിലെ പോരാളികളായാണ് ആരോഗ്യമേഖല പരിഗണിക്കുന്നത്.
Comments