തിരുവനന്തപുരം : 1921 ലെ മാപ്പിള കലാപത്തിനിടെ നടന്ന തൂവൂർ സംഭവം ഓർമ്മിപ്പിച്ച് ഹിന്ദു വംശഹത്യ ദിനാചരണം നടന്നു. സെപ്റ്റംബർ 25 ന് നടന്ന തൂവൂർ കൂട്ടക്കൊലയുടെ അനുസ്മരണം ട്വിറ്ററിൽ ട്രെൻഡിംഗായി. #MalabarHinduGenocideday എന്ന ടാഗാണ് ഒന്നാമതായി ട്രെൻഡ് ചെയ്തത്.
1921 ൽ എറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന ഹിന്ദു വിരുദ്ധ കലാപത്തിൽ നിരവധി ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. മതപരിവർത്തനവും ക്ഷേതം തകർക്കലും നിർബാധം നടന്നിരുന്നു. തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ പുറത്താക്കിയെന്നാരോപിച്ച് ആരംഭിച്ച ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായായിരുന്നു ഹിന്ദു കൂട്ടക്കൊല നടന്നത്.
സെപ്റ്റംബർ 25 ന് തൂവൂരിൽ നടന്ന ഹൃദയഭേദകമായ സംഭവം ഹിന്ദുവംശഹത്യയുടെ ഭീകരമായ ഉദാഹരണമായി ചരിത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്നു. നിരവധി ഹിന്ദുക്കളെ തലവെട്ടി കിണറ്റിലേക്ക് തള്ളിയ സംഭവമായിരുന്നു ഇത്. മതപരിവർത്തനത്തിന് തയ്യാറാകാത്തവരെ ആയിരുന്നു ഇങ്ങനെ ഭീകരമായി കൊലപ്പെടുത്തിയത്. ഈ ക്രൂരസംഭവത്തെ പറ്റി കോൺഗ്രസ് നേതാക്കളടക്കം വിവരിച്ചിട്ടുണ്ട്. ലഹളയ്‌ക്ക് ശേഷം കലാപസ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാവ് കെ. മാധവൻ നായർ തൂവൂർ കിണറ്റിൽ ഇരുപത് തലയോട്ടികളെങ്കിലും എണ്ണിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർവ്വികരുടെ സ്മരണാർത്ഥം ഹിന്ദുവംശഹത്യ ദിനാചരണം നടന്നു. കേരളത്തിലും ഇരകൾക്ക് സ്മരണാഞ്ജലിയുമായി വിവിധ ഹിന്ദുസംഘടനകൾ ദിനാചരണം നടത്തി.
Comments