തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് കൊടി സുനിയുടെ ശത്രുവിന് ക്രൂര മർദ്ദനം. ഗുണ്ടാ നേതാവായ കുറ്റൂർ ഈച്ചരത്ത് പ്രതീഷാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വരയിടം സിജോ വധക്കേസിലെ മുഖ്യപ്രതിയാണ് പ്രതീഷ്. ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത ആളാണെന്ന് കൊടി സുനി സംശയിക്കുന്നത് പ്രതീഷ് അടങ്ങുന്ന സംഘത്തെയാണ്.
ശരീരമാസകലം പരിക്കുകൾ ഉണ്ടെന്നും മൂത്രതടസ്സമുണ്ടെന്നും പ്രതീഷ് ജഡ്ജിയോട് പരാതിപ്പെട്ടു. തുടർന്ന് വൈദ്യ പരിശോധനയ്‌ക്ക് ശേഷം പ്രതീഷിനെ ചാവക്കാട് സബ് ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. എന്നാൽ അതിസുരക്ഷാ ജയിലിൽ നിന്നും മാറാനുള്ള പ്രതിയുടെ നീക്കമാണിതെന്ന് ജയിൽ അധികൃതർ പ്രതികരിച്ചു.
വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുമ്പോഴാണ് പ്രതീഷ് പരാതി ഉന്നയിച്ചത്. താൻ അവശനാണെന്നും കോടതിയോടു ചില രഹസ്യ വിവരങ്ങൾ അറിയിക്കാനുണ്ടെന്നും പ്രതീഷ് പറഞ്ഞു. ഇതോടെ പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.
വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ കൊലപ്പെടുത്താൻ 2 സഹ തടവുകാർക്ക് 5 കോടി രൂപയുടെ ക്വട്ടേഷൻ കൊടുത്തെന്നായിരുന്നു കൊടി സുനിയുടെ വെളിപ്പെടുത്തൽ. അയ്യന്തോൾ ഫ്‌ലാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് റഷീദിനും തീവ്രവാദ കേസ് പ്രതി അനൂപിനും കൊലക്കേസ് പ്രതി പ്രതീഷിനുമാണ് ക്വട്ടേഷൻ നൽകിയതെന്നായിരുന്നു കൊടി സുനിയുടെ ആരോപണം.
Comments