തട്ടിപ്പും വെട്ടിപ്പും എത്ര നേരിട്ടാലും വീണ്ടും പോയി പെടുന്നത് മലയാളിക്ക് ശീലമാണ്. ആട് തേക്ക് മാഞ്ചിയവും വിവിധ തരത്തിലുള്ള നെറ്റ്‌വർക്ക് മാർക്കറ്റിംഗുകളും വെള്ളിമൂങ്ങയും ഇരുതലമൂരിയുമെല്ലാം മലയാളികളുടെ ദൗർബല്യമാണ്. നിമിഷം കൊണ്ട് കോടികൾ കയ്യിൽ വരാൻ ബാങ്കിൽ കിടക്കുന്ന ലക്ഷങ്ങൾ കണ്ണുമടച്ച് നൈജീരിയക്കാരായ ബാങ്ക് തട്ടിപ്പുകാർക്ക് വളരെ എളുപ്പം ദാനം ചെയ്തുകളയും മലയാളികൾ. എല്ലാം കഴിഞ്ഞതിനു ശേഷം ഏറ്റവും പ്രബുദ്ധരെന്നും വിവരമുള്ളവരെന്നുമുള്ള വിശേഷണം മാത്രം ബാക്കി.
പുരാവസ്തു തട്ടിപ്പുവീരൻ മോൻസൻ മാവുങ്കലും ഇങ്ങനെ നിരവധി പേരെ പറ്റിച്ചു. ഇതിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുധാകരനും ഉൾപ്പെടുന്നു. കോസ്മറ്റോളജിസ്റ്റ് എന്ന പേരിൽ സുധാകരനെ ഇയാൾ പത്തുദിവസം ചികിത്സിച്ചുവെന്നും വാർത്തകളുണ്ട്. മോൻസന്റെ വീട്ടിൽ താമസിച്ചായിരുന്നു ചികിത്സ. സുധാകരന്റെ മുന്നിൽ വെച്ച് മോൻസണു പണം കൈമാറിയെന്നും പരാതിക്കാർ പറയുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ഉണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു മോൻസൺ തട്ടിപ്പു നടത്തിയത്. ടിപ്പുസുൽത്താന്റെ സിംഹാസനമെന്ന പേരിൽ മോൻസൺ കാണിച്ചിരുന്നത് ചേർത്തലയിൽ ഒരു ആശാരിയെക്കൊണ്ട് പണിയിപ്പിച്ചെടുത്ത കസേരയായിരുന്നു. കള്ളന്മാരെ പിടിക്കേണ്ട ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഈ സിംഹാസനത്തിൽ ഇരുന്ന് ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ചേർത്തലയിൽ ഉണ്ടാക്കിയ ടിപ്പുവിന്റെ കസേരയിൽ ഇരുന്ന് ചിരിക്കുന്നത്. ഭാവിയിൽ പോലീസിന്റെ തലപ്പത്തേക്ക് എത്തേണ്ട സൈബർ വിദഗ്‌ദ്ധനായ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മനോജ് എബ്രഹാം ഒരു വാളും പിടിച്ച് അടുത്തു തന്നെ നിൽപ്പുണ്ട്. മോൻസന്റെ വിശേഷണം എന്തു തന്നെയായാലും ഒരു കാര്യം ഉറപ്പാണ്. ബെഹ്ര ഇരുന്ന സിംഹാസനം ചേർത്തലയിൽ ഉണ്ടാക്കിയതാണെങ്കിൽ മനോജ് എബ്രഹാം പിടിച്ചിരിക്കുന്ന വാൾ ഉണ്ടാക്കിയത് അടുത്തുതന്നെയുള്ള ഏതെങ്കിലും കൊല്ലപ്പണിക്കാരനായിരിക്കും.
എന്തായാലും പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ. പോലീസുകാരെ തന്റെ ശേഖരം കാണിച്ചതാണ് യഥാർത്ഥത്തിൽ മോൻസണു പണിയായത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഇയാൾക്ക് പിന്നാലെ ഉണ്ടായിരുന്നു. ഇവരിൽ നിന്നുള്ള രഹസ്യ വിവരം കിട്ടിയതോടെ മോൻസണിന്റെ ശേഖരം സന്ദർശിച്ച പോലീസുദ്യോഗസ്ഥരിൽ ഒരാൾക്ക് കാര്യം മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
Comments