മോസ്‌കോ: പാമ്പിനെ വിഴുങ്ങി കാണിക്കാമെന്ന സാഹസം കാട്ടി 55 കാരന് ദാരുണാന്ത്യം. പാമ്പ് നാവിൽ കടിച്ചാണ് ഇയാൾ മരിച്ചത്. റഷ്യയിലെ വോൾഗ നദിക്കരയിലുള്ള അസ്ട്രഖാനിലാണ് സംഭവം.
പാമ്പ് കടിച്ചതിൽ അലർജിയുണ്ടായതാണ് മരണകാരണം. റഷ്യയിൽ കണ്ടുവരുന്ന സ്റ്റെപ്പി വൈപ്പർ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പ്രകടനത്തിനായി ഉപയോഗിച്ചത്.
തണ്ണിർമത്തൻ പാടത്തെ ജീവനക്കാർക്ക് മുന്നിൽ സാഹസിക പ്രകടനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുൻപ് രണ്ടു തവണ ഇയാൾ ഇതേ സാഹസം കാട്ടിയിരുന്നു. മൂന്നാമത്തെ തവണയാണ് അണലി നാക്കിൽ കടിച്ചത്.
കടിയേറ്റതിനെ തുടർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാമ്പു കടിച്ചതിൽ അലർജി ഉണ്ടായതിനെ തുടർന്ന് ശ്വാസ തടസം അനുഭവപ്പെട്ടതാണ് മരണകാരണമെന്നാണ് ഡോക്ടമാർ വ്യക്തമാക്കുന്നത്.
എന്നാൽ സ്റ്റെപ്പി വൈപ്പർ ഇനത്തിൽപ്പെട്ട പാമ്പുകളുടെ വിഷം മനുഷ്യർക്ക് ഏൽക്കില്ലെന്നാണ് പാമ്പ് ഗവേഷകർ പറയുന്നത്.
ആളുകൾ ഇങ്ങനെയുളള സാഹസങ്ങൾക്ക് മുതിരല്ലെന്നും പാമ്പിനെ വിഴുങ്ങാനോ മറ്റേതെങ്കിലും പരീക്ഷണങ്ങൾ നടത്താനോ പാടില്ലെന്നും വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകി.
Comments