ചെന്നൈ: നടൻ വിജയുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖർ. വിജയ് മക്കൾ ഇയ്യക്കം പിരിച്ചുവിട്ടു. മദ്രാസ് ഹൈക്കോടതിയിലാണ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ പാർട്ടി പിരിച്ചുവിടാനുള്ള നീക്കം തുടങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു. കേസ് പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി.
തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും മാതാപിതാക്കളെ അടക്കം തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് കോടതിയെ സമീപിച്ചിരുന്നു. മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ് വിജയ് ചെന്നൈ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. പിന്നാലെയാണ് പാർട്ടി രൂപീകരണത്തിൽ നിന്നും പിന്മാറുന്നതായി ചന്ദ്രശേഖർ അറിയിച്ചത്.
തമിഴ്നാട്ടിലെ ഒൻപത് ജില്ലകളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വിജയ് ആരാധകരുടെ സൊസൈറ്റിയായ വിജയ് മക്കൾ മൻട്രം പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യത്തിന് വിജയുടെ മാതാപിതാക്കൾ അനുവാദം നൽകുകയും ചെയ്തു. തുടർന്ന് വിജയ് കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം എസ്.എ.ചന്ദ്രശേഖർ അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. വിജയ് പിതാവിന്റെ പാർട്ടിയിൽ ചേരുമെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ പിതാവിന്റെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും ആരാധകർ പാർട്ടിയിൽ ചേരരുതെന്നും ആയിരുന്നു വിജയുടെ പ്രതികരണം.
Comments