മരണം നിശ്ചയമായ ഒരു ജന്തുജന്യ രോഗത്തിൽ നിന്നും മനുഷ്യരാശിയെ രക്ഷിച്ച മഹാശാസ്ത്രഞ്ജന്റെ ഓർമ്മദിനമാണിന്ന്. ഫ്രഞ്ച് ശാസ്ത്രഞ്ജനായ ലൂയി പാസ്റ്റർ. പേവിഷബാധയ്‌ക്കെതിരെ വാക്‌സിൻ കണ്ടുപിടിച്ച ലൂയി പാസ്റ്ററുടെ ചരമദിനമായ ഇന്ന് ലോക പേവിഷബാധ ദിനമായി ആചരിക്കുകയാണ്. അറിയാം പേവിഷബാധയ്‌ക്കെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചതിന്റെ ചരിത്രം.
ഫ്രാൻസിലെ അൽസേഴ്സ് എന്ന പട്ടണത്തിലെ ഒമ്പതു വയസുകാരനായ ജോസഫ് മീസ്റ്ററെ പേപട്ടി കടിച്ചതാണ് മരുന്നിന്റെ കണ്ടെത്തൽ യാഥാർഥ്യമാകാൻ കാരണം. അക്കാലത്ത് പേവിഷബാധയേറ്റാൽ മരണം ഉറപ്പാണ്. എന്നാൽ തന്റെ മകനെ മരണത്തിന് വിട്ടുകൊടുക്കാൻ മാതാവ് തയ്യാറായിരുന്നില്ല. പാരീസിലുളള ലൂയി പാസ്റ്റർ പേ വിഷബാധയ്‌ക്കെതിരെയുളള മരുന്നിന്റെ കണ്ടെത്തലിനുളള ശ്രമത്തിലാണെന്ന് അവർ അറിഞ്ഞു. തന്റെ മകനെയും കൊണ്ട് ആ അമ്മ പാരീസിലെത്തി.
അക്കാലത്ത് മൃഗങ്ങളിൽ മാത്രമാണ് പാസ്റ്റർ തന്റെ മരുന്ന് കുത്തിവച്ചിരുന്നത്. തന്റെ ഒമ്പതുകാരനായ മകനിൽ മരുന്ന് കുത്തിവയ്‌ക്കാൻ ആ സ്ത്രീ അനുവദിച്ചു. തന്റെ മരുന്ന് മനുഷ്യരിലും കുത്തിവയ്‌ക്കാമെന്നുള്ള ആത്മവിശ്വാസം ലൂയി പാസ്റ്ററിലും ഉണ്ടായിരുന്നു. മരുന്ന് കുത്തിവച്ചതിലൂടെ ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് ലൂയി പാസ്റ്റർ സ്ഥാപിച്ച പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂക്ഷിപ്പുകാരനായി ജോസഫ് മാറിയെന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം. ലോകത്തെ വലിയ ഒരു വിപത്തിൽ നിന്നുളള ഒരു രക്ഷപ്പെടുത്തൽ കൂടിയായിരുന്നു ജോസഫിലൂടെ പാസ്റ്റർ യാഥാർഥ്യമാക്കിയത്.
ലൂയി പാസ്റ്റർ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ നാമം ചരിത്രത്തിന്റ സുവർണ ലിപികളിൽ രേഖപ്പെടുത്തിയതാണ്. പേവിഷ ബാധയെന്ന മഹാവിപത്തിൽ നിന്ന് മനുഷ്യനെ രക്ഷിച്ചത് ലൂയി പാസ്റ്ററുടെ കണ്ടുപിടുത്തമായിരുന്നു. 1895 സെപ്തംബർ 28 ന് 72ാം വയസിലാണ് മഹാശാസ്ത്രഞ്ജൻ അന്തരിക്കുന്നത്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന ജന്തുജന്യ രോഗമാണ് പേ വിഷബാധ. ലോകത്ത് പ്രതിവർഷം 60,000ഓളം പേർ പേവിഷ ബാധയേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. വൈറസ് ബാധയുള്ള മൃഗങ്ങളുമായി സമ്പർക്കമുണ്ടായ ഉടൻ തന്നെ കുത്തിവയ്പ്പ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണം സംഭവിക്കുന്നു. ലാറ്റിൻ ഭാഷയിൽ റാബീസ് എന്നാൽ ഭ്രാന്ത് എന്നാണ് അർഥം. ലാബ്ഡോ വൈറസ് കുടുബത്തിൽപ്പെട്ട ലിസ റാബീസ് എന്നയിനം ആർഎൻഎ വൈറസ് ആണ് പേ വിഷബാധയ്‌ക്ക് കാരണം.
ഉഷ്ണ രക്തമുളള എല്ലാ മൃഗങ്ങൾക്കും പേവിഷം ബാധിക്കാനുളള സാധ്യതയുണ്ട്. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിൽ വീക്കമുണ്ടാക്കി എൻസഫലാറ്റിസ് എന്ന രോഗാവസ്ഥയിലെത്തി മരണം സംഭവിക്കുന്നു. പട്ടി, പൂച്ച, കുറുക്കൻ, കുരങ്ങൻ, കാട്ടുപൂച്ച, കീരി എന്നിവയിലാണ് പേവിഷ ബാധ സാധാരണയായി കണ്ടുവരുന്നത്.
വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുതിവയ്പ്പ് എടുക്കുന്നതിലൂടെ വൈറസിനെ ഒരു പരിധി വരെ പ്രതിരോധിക്കാനാകും. പേവിഷബാധയെന്ന മഹാവിപത്തിനെതിരെയുള്ള മരുന്നിന്റെ കണ്ടുപിടുത്തം വൈദ്യശാസ്ത്ര മേഖലയിലെ നാഴികകല്ലായിരുന്നു. പേ വിഷവാധയ്‌ക്കെതിരായ ജാഗ്രത നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന്.














