മുംബൈ: ഗുലാബ് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മറാത്ത്വാഡ മേഖലയിൽ മഴക്കെടുതി രൂക്ഷമായതിനാൽ 560 പേരെ മാറ്റിപാർപ്പിച്ചതായും അധികൃതർ അറിയിച്ചു. പ്രളയബാധിത മേഖലകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
കൂടാതെ 200 ലധികം കന്നുകാലികൾ ചത്തുപോകുകയോ വെളളപ്പൊക്കത്തിൽ ഒലിച്ചുപോകുകയോ ചെയ്തിട്ടുണ്ട്.നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ചാറ മജൽഗോൺ അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നതായും മുന്നറിയിപ്പ് നൽകി.
13 പേർ മരിച്ചതിൽ 12 പേരും മറാത്ത്വാഡയിലും നാസിക് ജില്ലയിലും ഉളളവരാണ്. ബാദ്, ലതൂർ, പർബാനി, പാൽഗഡ്, ബീഡ്, ജൽന, ഒസ്മാനാബാദ്, തുടങ്ങിയ ജില്ലകളിലാണ് ബസുകൾക്ക് ഉൾപ്പെടെ ഒരുപാട് നാശനഷ്ടം ഉണ്ടായത്.
ഗജറാത്ത്, ആന്ധ്രപ്രദേശ്, ഒഡീഷ, തെലുങ്കാന സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Comments