ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. പഞ്ചാബിൽ രാഹുൽ ഏറ്റുവാങ്ങിയ തിരിച്ചടി മറച്ചുവയ്ക്കാനാണ് ഭൂപേഷ് മാദ്ധ്യമങ്ങളെ പഴി ചാരുന്നതെന്ന് ബിജെപി വക്താവ് സംപിത് പത്ര ആരോപിച്ചു. ‘പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രാഹുൽഗാന്ധി വൻ പരാജയമായി. ഇത് മറച്ചുവയ്ക്കുന്നതിനാണ് മാദ്ധ്യമങ്ങളേയും മാദ്ധ്യമപ്രവർത്തകരേയും പഴി ചാരി ശ്രദ്ധ തിരിക്കുന്നത്. രാഹുൽഗാന്ധിയെ ചോദ്യം ചെയ്യുകയോ കുറ്റപ്പെടുത്തുകയോ ചെയ്താൽ അവരെ ഒരിക്കലും വെറുതെ വിടില്ലെന്നാണ് ഒരു മുഖ്യമന്ത്രി പറഞ്ഞത്. ഇത് ദൗർഭാഗ്യകരമാണ്. ഇത് ഒരിക്കലും സ്നേഹത്തിന്റെ രാഷ്ട്രീയമല്ല’ സംപിത് പത്ര പറഞ്ഞു.
രാഹുൽ ഗാന്ധിയെ വിമർശിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ഭൂപേഷ് ബാഗൽ മാദ്ധ്യമങ്ങളേയും മാദ്ധ്യമപ്രവർത്തകരേയും ഭീഷണിപ്പെടുത്തിയത്. ‘നിങ്ങൾ ചെവി തുറന്ന് കേൾക്കൂ. രാഹുൽ ഗാന്ധിയാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ പ്രധാന നേതാവ്. അദ്ദേഹത്തെ അപമാനിക്കുന്നത് കോൺഗ്രസ് പ്രവർത്തകർ ഒരിക്കലും അംഗീകരിക്കില്ല. മാദ്ധ്യമങ്ങൾക്ക് ബഹുമാന്യമായ ഒരു ചുമതലയുണ്ട്. എന്നാൽ അതിന്റെ പരിധി ലംഘിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല’ ഭൂപേഷ് ബാഗൽ ട്വീറ്റിൽ പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തെ മൂടി വയ്ക്കണമെന്നാണോ കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും സംപിത് പത്ര ചോദിച്ചു. ‘കോൺഗ്രസ് എത്രയോ നാളുകളായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് വിമർശിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും മോശമായ ഭാഷയാണ് അവർ അദ്ദേഹത്തിനെതിരെ ഉപയോഗിക്കുന്നത്. ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലെ യുവാക്കൾ പ്രധാനമന്ത്രിയെ വടിയെടുത്ത് അടിച്ചോടിക്കുമെന്നാണ് 2020 ഫെബ്രുവരിയിൽ വയനാട്ടിൽ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞത്. പക്ഷേ ഇപ്പോൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കോൺഗ്രസിനെ തള്ളിക്കളയുകയാണ്. പഞ്ചാബിൽ അവരുടെ നേതാക്കൾ പരസ്പരം പോരടിക്കുകയാണെന്നും’ സംപിത് പത്ര പരിഹസിച്ചു.
Comments