തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റേത് അപകട മരണമാണെന്ന് സ്ഥിരീകരിച്ച് സിബിഐ റിപ്പോർട്ട്. അപകടത്തിൽ അസ്വഭാവികതയില്ലന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സിബിഐയുടെ മുൻ റിപ്പോർട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നിലപാട് വ്യക്തമാക്കിയത്.
ബാലഭാസ്‌ക്കറിന്റേത് അപകട മരണം തന്നെയാണെന്നാണ് സാങ്കേതിക പരിശോധന ഫലം വ്യക്തമാക്കുന്നതെന്ന് സിബിഐ അറിയിച്ചു. ഇന്നോവ കാറിന്റെ സർവീസ് എഞ്ചിനീയർമാർ അടങ്ങിയ സംഘവും മോട്ടോർവാഹന വകുപ്പുമാണ് സാങ്കേതിക പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലും ബാലഭാസ്‌ക്കറിന്റെ മരണം ആസൂത്രിതമല്ലെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ അപകടം പുനരാവിഷ്‌ക്കരിച്ച് ക്രൈംബ്രാഞ്ചും പരിശോധന നടത്തിയിരുന്നു.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്‌കർ മരിച്ചത്. ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ് ജംഗ്ഷന് സമീപം സെപ്തംബർ 25ന് പുലർച്ചെ നാലരയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടകാർ വഴിയരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനിയും മരിച്ചിരുന്നു.
Comments