ന്യൂഡൽഹി : ആഗോള ഭീമനായി വളരാനുള്ള ചൈനയുടെ നീക്കത്തിൽ തിരിച്ചടി നേരിടുന്നത് 42 രാജ്യങ്ങളെന്ന് റിപ്പോർട്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന ഭീമൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ പങ്കാളിയായ രാജ്യങ്ങളാണ് വൻ കടക്കെണിയിൽ മുങ്ങുന്നത്. ധനസഹായം എന്നതിനേക്കാൾ വൻ പലിശയുള്ള ലോൺ നൽകിയാണ് ചൈന മറ്റ് രാജ്യങ്ങളെ കെണിയിൽ പെടുത്തിയത്.
ജിഡിപിയുടെ പത്ത് ശതമാനത്തിലധികം പൊതുകടമാണ് 42 രാജ്യങ്ങൾക്കുള്ളത്. ചൈനയുമായി ചേർന്ന് ആരംഭിച്ച വൻ പദ്ധതികളിൽ നല്ലൊരു പങ്കും പൂർത്തിയാക്കാനാകാതെ ഇഴയുകയാണ്. പൊതുജനങ്ങളുടെ പ്രതിഷേധവും അഴിമതിയും പദ്ധതികളുടെ ദീർഘവീക്ഷണമില്ലായ്മയുമാണ് കാരണം. എന്നാൽ ഇതിന്റെയെല്ലാം ഫലം അനുഭവിക്കുന്നത് ചൈനയല്ല. ചൈനയുടെ സാമ്പത്തിക പങ്കാളികളായ രാജ്യങ്ങളാണ്.
165 രാജ്യങ്ങളിലായി ഏതാണ്ട് 843 ബില്യൺ ഡോളറിന്റെ പദ്ധതികളാണ് ചൈന നടപ്പാക്കുന്നത്. ഇതിൽ 385 ബില്യൺ ഡോളർ നീഗൂഢമായി രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട കടമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശ്രീലങ്ക , മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഭീമമായ കടമാണ് ചൈനയുമായുള്ള സൗഹൃദം മൂലം നേരിടേണ്ടി വന്നത്. സഹായിക്കാനെന്ന വ്യാജേന കടക്കെണിയിൽ പെടുത്തി ചൈനയുടെ സൈനികപരമായ ആവശ്യങ്ങളാണ് നടപ്പിലാക്കപ്പെടുന്നതെന്ന് മറ്റ് രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Comments